ന്യൂഡൽഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് വീണ്ടും തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ഷർജീൽ സമർപ്പിച്ച ഹർജി വീണ്ടും കോടതി തള്ളി. സംഭവത്തിൽ അറസ്റ്റിലായ ഷർജീൽ ഇമാമം 2019 മുതൽ ജയിലിലാണ്.
ഇമാം നടത്തിയ പ്രസംഗം സമൂഹങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രസംഗത്തിനിടെ ഇമാം നടത്തിയ പരാമർശങ്ങൾ ആളുകൾക്കിടയിലെ സമാധാനവും സാഹോദര്യവും തകർക്കുന്നതാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അജ്ഞു അഗർവാൾ നിരീക്ഷിച്ചു. വർഗ്ഗീയ വിദ്വേഷം വളർത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇമാമിന്റെ പ്രസംഗം. ഇത് അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളിൽ നിന്നും വ്യക്തമാകുന്നു. ഇമാമിന്റെ പ്രസംഗത്തിൽ പ്രകോപിതരായാണ് പ്രതിഷേധക്കാർ വ്യാപകമായി അക്രമം അഴിച്ചുവിട്ടതെന്നും അജ്ഞു അഗർവാൾ പറഞ്ഞു.
2019 ഡിസംബർ 13 നാണ് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ നിരവധി തവണ ഇമാം ജാമ്യത്തിനായി ഹർജി നൽകിയെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു. 2020 ൽ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളുടെ മുഖ്യ സൂത്രധാരൻ കൂടിയാണ് ഇയാൾ.
Comments