തൃശ്ശൂർ : സംസ്ഥാനത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വീണ്ടും സിഐടിയു അക്രമം. തൃശ്ശൂരിൽ ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്.
പുതുതായി നിർമ്മിക്കുന്ന പ്രകാശന്റെ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. ലോറിയിൽ ഗ്രനേറ്റ് എത്തിയതിനെ തുടർന്ന് ലോഡ് ഇറക്കുവാനായി പ്രകാശൻ ചുമട്ടു തൊഴിലാളികളെ വിളിച്ചു. എന്നാൽ തങ്ങൾക്ക് വരാൻ സമ്മതമല്ലെന്നും സ്വന്തമായി ലോഡ് ഇറക്കണമെന്നുമായിരുന്നു ഇവർ പറഞ്ഞത്. ഇതേ തുടർന്ന് പ്രകാശനും ലോറി ഡ്രൈവറും, പ്രകാശന്റെ ഭാര്യാ സഹോദരനും ചേർന്ന് ലോഡ് ഇറക്കാൻ ആരംഭിച്ചു. ഇതിനിടെ സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകർ നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തരാൻ സാദ്ധ്യമല്ലെന്ന് പ്രകാശൻ അറിയിച്ചു. ഇതോടെയാണ് പ്രവർത്തകർ മർദ്ദനം ആരംഭിച്ചത്. ലോറി ഡ്രൈവർക്കും പ്രകാശന്റെ ഭാര്യയുടെ സഹോദരനും മർദ്ദനമേറ്റു. അക്രമം തടയാൻ ശ്രമിച്ച പ്രകാശന്റെ ഭാര്യ പ്രസീതയെയും പ്രവർത്തകർ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രസീതയുടെ കയ്യിലുണ്ടായിരുന്ന 35,000 രൂപ തട്ടിയെടുത്താണ് സിഐടിയു പ്രവർത്തകർ മടങ്ങിയത്.
ആക്രമണത്തിൽ പ്രകാശന്റെ ഇടത് കൈയ്യാണ് ഒടിഞ്ഞത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രകാശൻ. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസ് എടുത്തു. അതേസമയം എന്നാൽ നോക്കു കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും, പ്രകാശൻ പ്രവർത്തകരെ മർദ്ദിച്ചെന്നുമാണ് സിഐടിയു ജില്ലാ നേതൃത്വത്തിന്റെ വാദം.
Comments