ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കേരളത്തിന് സഹായവുമായി കേന്ദ്രസർക്കാർ. പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50,000 ടൺ അരി നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിന് ഉറപ്പ് നൽകി.
ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കും. ഇത് നവംബർ മാസം മുതൽ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എൻ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്കരിക്കണം എന്ന് കൂടിക്കാഴ്ചയിൽ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.
ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗെയിൽ പൈപ്പ് ലൈൻ സാദ്ധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments