തൃശൂർ: വീട്ടുകരം വെട്ടിപ്പ് നടത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി തൃശൂരിലെ കൗൺസിലർമാരും. തൃശൂർ കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ കുത്തിയിരുന്ന് ധർണ നടത്തി.
വനിതാ കൗൺസിലർമാർ അടക്കമുളളവരാണ് കോർപ്പറേഷൻ ഹാളിൽ കുത്തിയിരുന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം അവഗണിച്ച് കൗൺസിൽ യോഗം ചേരാനുളള നീക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു.
സിപിഎം ഉന്നതരുടെ ഒത്താശയോടെയാണ് നഗരസഭയിൽ നികുതി വെട്ടിപ്പ് നടന്നതെന്നാണ് ബിജെപിയുടെ ആരോപണം. കൊറോണക്കാലത്തെ നോട്ടക്കുറവും സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങളും മൂലമാണ് പിഴവ് പറ്റിയതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. കൗൺസിൽ യോഗം ചേരാൻ സാധിക്കാൻ വന്നതോടെ സമരത്തിനെതിരെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ച് മടങ്ങിയ ശേഷമായിരുന്നു മേയറുടെ വാർത്താസമ്മേളനം.
സോണൽ ഓഫീസുകളിൽ വീട്ടുകരം അടച്ചത് കോർപ്പറേഷനിൽ അടയ്‌ക്കാതെ ഉദ്യോഗസ്ഥർ വെട്ടിപ്പ് നടത്തുകയായിരുന്നു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണമെന്നും ഉൾപ്പെടെയുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 ദിവസങ്ങളായി ബിജെപി കൗൺസിലർമാർ നഗരസഭാ ഹാളിൽ രാപ്പകൽ സമരം നടത്തുന്നത്.
Comments