കാബൂൾ: അഫ്ഗാനിസ്താന്റെ മണ്ണിൽ പാകിസ്താൻ ഭീകര സംഘടനകളായ തെഹ്‌രിക്-ഇ-താലിബാനേയും(ടിടിപി) ബലോചിസ്താൻ ലിബറേഷൻ ആർമിയേയും(ബിഎൽഎ) വളരാൻ അനുവദിക്കില്ലെന്ന് താലിബാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും പാക് ചാരസംഘടനയായ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദും കഴിഞ്ഞ ദിവസം കാബൂളിൽ താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാൻ ഭരണകൂടത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായ മുല്ല മുഹമ്മദ് ഹസൻ അഖുന്ദുമായി നടത്തിയ ചർച്ചയിലാണ് താലിബാൻ പാകിസ്താനോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ സമാധാനം നിലനിർത്തുമെന്നും മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് വ്യക്തമാക്കി.
അഫ്ഗാൻ മണ്ണിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ടിടിപിയെയും ബിഎൽഎയെയും അനുവദിക്കില്ല. രണ്ട് സംഘടനകളും പാകിസ്ഥാനിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളാണ്. ഈ വർഷം മാത്രം പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ ടിടിപിയും ബിഎൽഎയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സുരക്ഷാ സേനയെയും മതപരമായ ആഘോഷങ്ങളേയും ഇവർ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാന്റെ മണ്ണിലും അവരെ വളരാൻ അനുവദിക്കില്ലെന്നും താലിബാൻ നേതാക്കൾ പറഞ്ഞു.
രാജ്യത്തിനകത്തുള്ള ഭീകര പ്രവർത്തനങ്ങൾ തടയുന്നതിലൂടെ മറ്റ് രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് താലിബാൻ ഭരണകൂടത്തോട് നിർദ്ദേശിച്ചതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അഫ്ഗാനിസ്താനിൽ ഐഎസ് ഭീകരത ശക്തി പ്രാപിക്കുന്നതിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്താന് 500 കോടിയുടെ സഹായം നൽകുമെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും പാകിസ്താൻ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്താനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും ഖുറേഷി പറഞ്ഞിട്ടുണ്ട്.
Comments