ജമ്മു കശ്മീർ ജനതയെ നെഞ്ചോട് ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാർ ഉൾപ്പെടെ ഭീകരരാക്രമണങ്ങൾക്ക് ഇരയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും ശക്തനായ അമിത് ഷാ തന്നെ അവരുടെ കണ്ണീരൊപ്പാൻ എത്തിയത്. മസ്ജിദിലേക്ക് പ്രാർത്ഥിക്കാൻ പോകവേ ഭീകരർ കൊലപ്പെടുത്തിയ പർവേസ് അഹമ്മദ് എന്ന പോലീസുദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെയും അമിത് ഷാ സന്ദർശിച്ചു. ജമ്മു കശ്മീർ ജനതയ്ക്കും നിത്യവൃത്തിയ്ക്കായി കശ്മീരിലെത്തിയ ഇതര സംസ്ഥാനക്കാർക്കും ആത്മവിശ്വാസവും ധൈര്യവും പകരുന്നതാണ് അമിത് ഷായുടെ സന്ദർശനം.
കശ്മീരിന്റെ പേരിൽ ഇന്ത്യയോട് യുദ്ധം ചെയ്യുന്നവർക്കുളള ശക്തമായ താക്കീതാണ് അമിത് ഷായുടെ വരവ്. കശ്മീർ ഇന്ത്യയ്ക്ക് എന്നും പ്രിയപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സന്ദേശം കൂടിയാണ് ഭീകരവാദികൾക്ക് അമിത് ഷാ നൽകുന്നത്.
വിവിധ ഭാഷാ തൊഴിലാളികളും കശ്മീരിലെ ന്യൂനപക്ഷങ്ങളും ഭീകരരുടെ തോക്കിന് നിരന്തരം ഇരയാകുന്ന പശ്ചാത്തലത്തിൽ കശ്മീരിനും അവിടുത്തെ ജനങ്ങൾക്കും അമിത് ഷായുടെ സന്ദർശനം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരിൽ എത്തുന്നത്. രണ്ട് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ സന്ദർശനം ചില കണക്കുകൂട്ടലുകളുമായാണെന്ന് വ്യക്തം.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. ഭീകരാക്രമണങ്ങൾക്കിരയായ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും കുടുംബങ്ങളെ കാണാനും ചേർത്ത് നിർത്താനും അമിത് ഷാ സമയം കണ്ടെത്തി. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥനായ പർവേസ് അഹമ്മദിന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു. പർവേസ് അഹമ്മദിന്റെ ഭാര്യയ്ക്ക് ജോലി വഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. ശ്രീനഗറിൽ യൂത്ത് ക്ലബ്ബിലെ അംഗങ്ങളുമായും അമിത് ഷാ ആശയവിനിമയം നടത്തി.
അതീവ സുരക്ഷയിലാണ് അമിത് ഷായുടെ കശ്മീർ സന്ദർശനം. രാജ്ഭവന്റെ 20 കിലോ മീറ്റർ ചുറ്റളവിൽ വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ന്യൂനപക്ഷങ്ങളും വിവിധ ഭാഷാ തൊഴിലാളികളും ഇതിൽ ഉൾപ്പെടും. അഫ്ഗാനിലെ താലിബാൻ അധിനിവേശവും കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കാൻ കാരണമായെന്നാണ് കണക്കാക്കുന്നത്. ഭീകരവിരുദ്ധ പോരാട്ടത്തിൽ പതിറ്റാണ്ടുകളായി നിരവധി നഷ്ടങ്ങൾ നേരിട്ട കശ്മീർ ജനതയോടൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്ന ഉറച്ച സന്ദേശം കൂടിയാണ് അമിത് ഷാ നൽകുന്നത്.
Comments