കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ക്രൈംബ്രാഞ്ച്. മോൻസന്റെ വീട്ടിൽവെച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. പരിശോധനയിൽ മോൻസൻ വീട്ടിൽ സ്ഥാപിച്ചത് അത്യാധുനിക നൂതന സാങ്കേതിക വിദ്യകളോടുകൂടി പ്രവർത്തിക്കുന്ന ക്യാമറകളാണെന്ന് കണ്ടെത്തി.
എട്ടോളം ഒളിക്യാമറകളാണ് ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും മാത്രം കണ്ടെത്തിയത്. ഗസ്റ്റ് ഹൗസിലും സ്പായിലുമാണ് ഒളിക്യാമറയുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത ക്യാമറകളാണിവ. കൂടാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ തത്സമയം കാണുകയും ചെയ്യാം. ഗസ്റ്റ് ഹൗസിലെ ബെഡ് റൂമിൽ നിന്നും ഇത്തരത്തിലുള്ള മൂന്ന് ക്യാമറകളാണ് ക്രൈബ്രാഞ്ച് കണ്ടെടുത്തത്.
വോയിസ് കമാൻഡിൽ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ക്യാമറകളാണിത്. മുറിയിലെ ദൃശ്യങ്ങൾ മോൻസൻ പകർത്തി സൂക്ഷിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ദൃശ്യങ്ങൾ എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്നതടക്കം ചോദിച്ച് അറിയേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മോൻസന്റെ പക്കലുള്ള ടെക്‌നിക്കൽ ക്യാമറകളും മറ്റ് സംവിധാനങ്ങളും സൈബർ പോലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഒളിക്യാമറകളെ കുറിച്ചുള്ള വിവരം പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് നൽകിയത്. സംഭവത്തിൽ മോൻസനെതിരെ പോക്‌സോ കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്.
Comments