തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇന്നോ നാളെയോ ശിശുക്ഷേമ വകുപ്പ് പ്രാഥമിക റിപ്പോർട്ട് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംഭവത്തിൽ ആറ് മാസം മുൻപ് എവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. സംഭവം നടക്കുമ്പോൾ എംഎൽഎ മാത്രമായിരുന്നു താൻ എന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
കുട്ടിയുടെ ദത്ത് നടപടികൾ നടക്കുന്ന വഞ്ചിയൂർ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദത്തെടുക്കൽ നടപടി പൂർത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സർക്കാർ നടത്തുന്ന അന്വേഷണവും വിലയിരുത്തണമെന്ന് വീണ ജോർജ് വനിത ശിശുവികസന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതിനിടെ അനുപമയ്‌ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് മന്ത്രി വീണ ജോർജ് എത്തിയിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയെ സർക്കാർ സമീപിക്കും. ദത്ത് നൽകിയ കുഞ്ഞിൽ അനുപമ ഉന്നയിക്കുന്ന അവകാശവാദം സർക്കാർ കോടതിയെ അറിയിക്കുമെന്നും വീണ ജോർജ് അറിയിച്ചിരുന്നു.
Comments