തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് നിർത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് പുന:രാരംഭിക്കും. സമ്മേളനം വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ നിരവധി വിഷയങ്ങളാണ് ചർച്ചയാവുക. പ്രളയക്കെടുതിയും കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതും മന്ത്രി മുഹമ്മദ് റിയാസിന്റെ കരാറുകാരെയും ജനപ്രതിനിധികളെയും സംബന്ധിച്ചുള്ള പരാമർശങ്ങളടക്കം നിരവധി വിഷയങ്ങൾക്കാവും സർക്കാർ ഇന്ന് മറുപടി പറയേണ്ടി വരിക.
വിവാദ വിഷയങ്ങൾ നിയമസഭയെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും പ്രക്ഷുബ്ധമാക്കിയേക്കും. പ്രളയ മുന്നൊരുക്കങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തന്നെയാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിക്കും.
അതേസമയം എംഎം മണി ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കുന്നത്.
അനുപമ കേസു തന്നയാകും ഇക്കുറി വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമാവുകയെന്നാണ് കരുതുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരണം നടത്താത്തതും ചർച്ചയായേക്കും. അതേസമയം മന്ത്രി റിയാസിന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.കള്ള് വ്യവസായ വികസന ബോർഡ് ബിൽ, കേരള ധാതുക്കൾ അവകാശങ്ങൾ ബിൽ, കയർ തൊഴിലാളി ക്ഷേമ നിധി ബിൽ, സൂക്ഷ്മ ചെറുകിട വ്യവസയാ സ്ഥാപനങ്ങൾ ബിൽ എന്നിവയടക്കം സഭ പരിഗണിക്കും.
Comments