ശ്രീനഗർ: ജമ്മുകശ്മീരിലെ മുഴുവൻ ജനങ്ങളുടേയും പ്രതീക്ഷകൾ നെഞ്ചിലേറ്റി കേന്ദ്രമന്ത്രി അമിത് ഷാ. അതിർത്തിപ്രദേശങ്ങളിൽ സന്ദർശനം നടത്തിയ അമിത് ഷാ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ഗ്രാമവാസികൾക്കൊപ്പം അവരുടെ വീടുകളും അതിർത്തിയിലെ ഭൂഗർഭ രക്ഷാബങ്കറുകളും കേന്ദ്രമന്ത്രി സന്ദർശിച്ചു.
ജമ്മുകശ്മീർ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്ന സന്ദർശനമാണ് അമിത് ഷാ നടത്തിയത്. വിവിധ യോഗങ്ങളിൽ സംബന്ധിച്ച ശേഷമാണ് ഗ്രാമീണ മേഖലയിലെത്തിയത്. അതിർത്തിയിലെ വീടുകളിലെത്തിയ അമിത് ഷാ ഗ്രാമ വാസികളുമായി സംസാരിച്ചു. പാക് ഷെല്ലാക്രമണത്തിൽ നിന്നും രക്ഷനേടാൻ സൈന്യം ഗ്രാമീണർക്കായി പണിത ഭൂമിയ്ക്കടിയിലെ ബങ്കറുകളുടെ സൗകര്യങ്ങളും അമിത് ഷാ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടു. ജനപ്രതിനിധികളുമായും സൈനികരുമായി അമിത് ഷാ ക്ഷേമകാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ജമ്മു അതിർത്തിയിലെ മക്വാൽ മേഖലയിൽ ബി.എസ്.എഫ് കേന്ദ്രത്തിലെത്തിയ അമിത് ഷായെ സൈനികർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ അതിർത്തി കാക്കുന്നവരുടെ ധീരതയും സമയോചിത ഇടപെടലും അമിത് ഷാ എടുത്തുപറഞ്ഞു. ഭീകരതയ്ക്കെതിരെ എടുക്കുന്ന കർക്കശമായ നടപടികൾ രാജ്യത്തിന്റെ അഭിമാനം വനോളം ഉയർത്തിയെന്നും അമിത് ഷാ അഭിനന്ദിച്ചു. സൈനികർക്ക് മധുരം നൽകിയാണ് അമിത് ഷാ മടങ്ങിയത്.
Comments