തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ മേയർക്ക് പക്വത ഇല്ലെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. സൗന്ദര്യമുണ്ടെന്ന പരാമർശത്തിൽ അശ്ലീലമില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.അതേസമയം മുരളീധരനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. അതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി.
മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മേയറെ നോക്കി ‘ കനകസിംഹാസനത്തിൽ ‘ എന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരൻ പരിഹസിച്ചിരുന്നു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമർശം.
‘ എം.പി.പത്മനാഭനെ പോലെ ഉള്ളവർ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രൻ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വിനയപൂർവ്വം പറയാം. ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിർത്തതാണ്. ആ മഴയുടെ ഇത് കഴിയുമ്പോഴേക്കും സംഭവം തീരും. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്ന് ഓർമ്മിപ്പിക്കുകയാണ്.’
Comments