ചണ്ഡീഗഢ്: പത്താൻകോട്ട് ജില്ലയിലെ തർന നുല്ല പ്രദേശത്ത് ആളൊഴിഞ്ഞ വള്ളം അതിർത്തി സുരക്ഷ സേന കണ്ടെത്തി. രാജ്യാന്തര അതിർത്തിയുടെ 45 മീറ്റർ ചുറ്റളവിലാണ് വള്ളം കണ്ടെത്തിയത്.
തീവ്രവാദികൾക്ക് ആയുധ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ പാകിസ്താനിൽ നിന്നുള്ള ഭീകര സംഘടനകൾ പല വിധത്തിലുള്ള മാർഗങ്ങളിലൂടെ ആയുധങ്ങളും പണവും അയക്കാൻ തുടങ്ങിയതായി സേന അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ദേശീയ അന്വേഷണ ഏജൻസി വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തുന്നുണ്ട്.
ഇതിനു മുൻപ് പത്താൻകോട്ട് ജില്ലയിലെ ബാമിയാൽ സെക്ടറിലെ ജയ്ത്പൂർ പോസ്റ്റിന് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തിയിരുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ജവാൻമാർ അതിനുശേഷം ഡ്രോണിനു നേർക്ക് വെടിയുതിർത്തു. പിന്നീട് അത് അപ്രത്യക്ഷമായതായി അതിർത്തി സുരക്ഷ സേന അറിയിച്ചിരുന്നു.
പിന്നീട് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം നടന്ന് ഒരു മാസത്തിനുള്ളിൽ, പത്താൻകോട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബലൂൺ കണ്ടെത്തിയിരുന്നു.
Comments