ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി-5ന്റെ പരീക്ഷണം വിജയം. ഒഡീഷയിലെ എപിജെ അബ്ദുൽകലാം ദ്വീപിൽ നിന്ന് ഇന്ന് രാത്രി 7.50 ഓടെയായിരുന്നു വിക്ഷേപണം. കരയിൽ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. ചൈനയ്‌ക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് മിസൈലിനെ വിലയിരുത്തപ്പെടുന്നത്.
ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ്ണ പ്രവർത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽവരെ കൃത്യമായി പതിക്കാനുള്ള ശേഷി അഗ്നി മിസൈലിനുണ്ട്. 2012ലാണ് അഗ്നി 5ന്റെ ആദ്യ പരീക്ഷണം നടന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്.
അന്തർവാഹിനി അധിഷ്ഠിത ആണവ മിസൈലുകൾക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയായാണ് അഗ്നി5നെ കണക്കാക്കുന്നത്. 17 മീറ്റർ നീളമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈലാണിത്.
Comments