കശ്മീർ: ജമ്മു കശ്മീരിൽ ഏഴ് ജില്ലകളിലെ 17 കേന്ദ്രങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കശ്മീർ ഡിവിഷനിലെ അനന്ത്‌നാഗ്, കുൽഗാം, ഗന്ദേർബൽ, ബന്ദിപ്പോര, ബുഡ്ഗാം ജില്ലകളിലും ജമ്മു ഡിവിഷനിലെ കിഷ്ത്വാർ, ജമ്മു ജില്ലകളിലുമാണ് റെയ്ഡ് നടത്തുന്നത്. ജമാഅത്ത്-ഇ-ഇസ്ലാമി അംഗങ്ങളുടെ വീടുകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും റെയ്ഡിൽ പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നുണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചില സംഘടനകൾ ഈ പണം ഉപയോഗിക്കുകയാണെന്നും തെളിഞ്ഞിട്ടുണ്ട്. താഴ്‌വരയിലെ സമാധാന അന്തരീക്ഷം തകർക്കുക, മത സാമുദായിക ഐക്യം തകർക്കുക തുടങ്ങിയവയാണ് തീവ്രവാദികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
നേരത്തെ ഓഗസ്റ്റ് 8,9 തിയതികളിൽ കശ്മീരിലെ 10ഉം ജമ്മുവിലെ 4ഉം ജില്ലകളിലെ 61 കേന്ദ്രങ്ങളിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തീവ്രവാദ നിരോധന നിയമപ്രകാരം കേന്ദ്രം അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭീകര സംഘടനയാണ് ജമാഅത്ത്-ഇ-ഇസ്ലാമി. തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും, അവർക്ക് ജമാഅത്ത്-ഇ-ഇസ്ലാമി വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ ഇ തൊയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് ജമാഅത്ത്-ഇ-ഇസ്ലാമി അവരുടെ പ്രവർത്തനങ്ങൾ കശ്മീരിൽ ശക്തിപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ജമാഅത്ത്-ഇ-ഇസ്ലാമി വഴി കൂടുതൽ യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുവരാനാണ് മറ്റ് ഭീകരസംഘടനകൾ ശ്രമിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി.
Comments