തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലത്ത് റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ കേസുകൾ കുറഞ്ഞത്‌കൊണ്ട് കാര്യമില്ല. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്. അതിനായി സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2016 ൽ 15,114 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2020 ൽ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങി. ബലാത്സംഗ കേസുകളുടെ എണ്ണം 2017 ൽ 2,003 എണ്ണമുണ്ടായിരുന്നത് 2020 ൽ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകൾ 2017 ൽ 4,413 ആയിരുന്നത് 2020 ൽ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടർന്നുള്ള മരണം 2017 ൽ 12 ആയിരുന്നത് 2020 ൽ 6 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോജി എം ജോൺ ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിച്ചത്. അനുപമ വിഷയവും അദ്ദേഹം സഭയിൽ പരാമർശിച്ചു. ഒരമ്മയ്‌ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥപോലും കേരളത്തിനുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയെ അപഹസിക്കാൻ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് വിഷയത്തിൽ പോലീസ് ഇടപെട്ടതെന്നും റോജി വിമർശിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തിൽ മൗനം പാലിച്ചു.
ഉത്തരേന്ത്യയേക്കാൾ അതി ഭീകരമായ അവസ്ഥയാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ടബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായത്. അതീവ ഗൗരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോൺ പറഞ്ഞിരുന്നു. എന്നാൽ ഉത്തരേന്ത്യൻ പരാമർശം ആരെ വെള്ളപൂശാനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ശക്തമായ നടപടികൾ എടുത്തതായും മുഖ്യമന്ത്രി മറുപടി നൽകി.
Comments