തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴി തെളിച്ച നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020ൽ സർക്കാർ കെഎസ്ഇബിയ്‌ക്ക് എൻഒസി നൽകിയതായും സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ എന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
നിലവിൽ പദ്ധതിയ്‌ക്ക് ഏഴ് വർഷത്തെ എൻഒസിയാണ് ലഭിച്ചിട്ടുള്ളത്. ഇനിയും പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ, വനംവകുപ്പിന് വൈദ്യുതി ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കാതെ സമവായത്തിലൂടെ മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എൻഒസിയ്‌ക്ക് 2027 വരെയാണ് കാലാവധിയുള്ളത്.
ഈ കാലയളവിൽ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടെയും കാലാവധി 2019ൽ കഴിഞ്ഞിരുന്നു. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ നിരവധി മരങ്ങൾ മുറിക്കേണ്ടി വരും. ഈ സ്ഥിതി മുന്നിൽ കണ്ട് 5 കോടി രൂപ വൈദ്യുതി ബോർഡ് 2001ൽ വനം വകുപ്പിന് നൽകിയിരുന്നു.
പാരിസ്ഥിതികമായി അനേകം സവിശേഷതകൾ ഉള്ള സ്ഥലമാണ് അതിരപ്പിള്ളി. പദ്ധതി നിലവിൽ വരുന്നതോടെ പാരിസ്ഥിതിക പ്രാധ്യനമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടും. കൂടാതെ അപൂർവ്വ ഇനം മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ ഉൾപ്പെടെ ആവാസ കേന്ദ്രങ്ങളും നഷ്ടമാകുമെന്ന് പദ്ധതിയെ എതിർക്കുന്നവർ വാദിച്ചിരുന്നു.
Comments