മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് ജയിലിൽ ഹാജരാക്കിയ ശേഷം മാത്രമേ ആര്യൻ ഖാന് പുറത്തിറങ്ങാനാകൂ. ബോംബെ ഹൈക്കോടതിയിൽ നിന്ന് വെളളിയാഴ്ച(നാളെ) യാകും ഉത്തരവ് ലഭിക്കുകയെന്നാണ് വിവരം.
അങ്ങനെയെങ്കിൽ ജയിൽ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കി നാളെ വൈകിട്ടോടെ ആര്യന് വീട്ടിലേക്ക് മടങ്ങാനാകും. ഈ മാസം എട്ടാം തീയതി മുതൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഉളളത്. ഇടയ്‌ക്ക് ഷാരൂഖ് ഖാൻ ജയിലിൽ എത്തി മകനെ കണ്ടിരുന്നു. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആര്യന്റെ ജാമ്യാപേക്ഷയെ എൻസിബി എതിർത്തിരുന്നു. എന്നാൽ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന വാദമുയർത്തി ആര്യന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ജാമ്യത്തിനായി വാദിക്കുകയായിരുന്നു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ആര്യനെന്നാണ് എൻസിബി ശക്തമായി ചൂണ്ടിക്കാണിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയാണ് ഇതിന് തെളിവായി പറയുന്നത്.
ആര്യന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്് അർബാസ് മെർച്ചന്റ്, മോഡൽ മുൻമും ധമേച്ചാ എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലായ കോർഡെലിയയിൽ നടന്ന റെയ്ഡിൽ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരെ മയക്കുമരുന്ന് സഹിതം പിടികൂടുന്നത്. എന്നാൽ ആര്യന്റെ കൈയ്യിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.
Comments