തിരുവനന്തപുരം: 20 വർഷം നീണ്ട സിപിഎം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. സിപിഎം അംഗത്വമെടുത്തില്ലെങ്കിൽ പോലും പാർട്ടി വക്താവിനെപ്പോലെയാണ് താൻ പെരുമാറിയത്. പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലേക്കുളള മടങ്ങിവരവ് പ്രഖ്യാപിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് മനസ് തുറന്നത്. കോൺഗ്രസ് നേതാവും രാഷ്‌ട്രീയ ഗുരുവുമായ എകെ ആന്റണിയെ സന്ദർശിച്ച ശേഷമായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വാർത്താസമ്മേളനം.
കോൺഗ്രസിലായിരുന്നപ്പോഴാണ് താൻ ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുളളത്. കോൺഗ്രസിനുളളിൽ നേതാക്കൾ തമ്മിലുളള തർക്കവും അതുണ്ടാക്കിയ പ്രശ്‌നങ്ങളുമൊക്കെ തനിക്ക് എഴുതാം. പക്ഷെ സിപിഎമ്മിലെ വിഭാഗീയതയും പ്രശ്‌നങ്ങളും എഴുതിയാൽ എകെജി സെന്ററിന്റെ വരാന്തയിൽ കയറാൻ പറ്റില്ല. തന്റെ മൗലിക രചനകൾ ഉണ്ടാകണമെന്നും ഇനിയും അത് തുടർന്നില്ലെങ്കിൽ കാലത്തോട് ചെയ്യുന്ന നീതികേടായിരിക്കും എന്നതുകൊണ്ടാണ് ഇടത് സഹയാത്രിക സ്ഥാനം വേണ്ട എന്ന് തീരുമാനിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
രാഷ്‌ട്രീയ സത്യസന്ധതയും അന്തസും പുലർത്തിയാണ് ഇടതുപക്ഷത്ത് നിന്നിട്ടുളളത്. സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തുമ്പോൾ ഒരു സിപിഎം നേതാവിനെയും അണികളെയും പിണക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. അത് അവർക്ക് രാഷ്‌ട്രീയമുന്നേറ്റത്തിന് ആവശ്യമായിരുന്നു. അവരേൽപിച്ച രാഷ്‌ട്രീയ ചുമതലകൾ എല്ലാം സത്യസന്ധമായി നിർവ്വഹിച്ചിട്ടുണ്ട്.
പക്ഷെ സിപിഎമ്മിൽ എത്തുന്നതിന് മുൻപ് താൻ ഒരു രാഷ്‌ട്രീയവ്യക്തിത്വവും രാഷ്‌ട്രീയ ജീവിയുമായിരുന്നു. എന്നാൽ രാഷ്‌ട്രീയരംഗത്ത് ഇടതുപക്ഷം തന്നെ പ്രയോജനപ്പെടുത്തിയെങ്കിലും മുഖ്യധാരയിൽ നിന്ന് താൻ പിന്നോട്ടുപോയി. മരണം വരെ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നതിന് ഇടത് സഹവാസം കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. അധികാരസ്ഥാനം മോഹിച്ചല്ല കോൺഗ്രസിലേക്ക് മടങ്ങുന്നത്. രാഷ്‌ട്രീയ ജീവിതം നിലനിർത്തണമെന്ന ആഗ്രഹം കൊണ്ടാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
12 വയസ് മുതൽ 47 വയസ് വരെ ഒരു രാഷ്‌ട്രീയ ജീവി എന്ന നിലയിൽ കോൺഗ്രസിൽ പ്രവർത്തിച്ചു യൗവ്വന ഊർജ്ജം മുഴുവൻ കോൺഗ്രസിന് വേണ്ടി നൽകിയതാണ്. തന്റെ തറവാട്ടിലേക്ക് പോകാൻ ഒരു പ്രയാസവുമില്ല തന്റെ അധ്വാനം അവിടെ ഉണ്ട്.
കോൺഗ്രസിൽ താൻ ഒരു പോരാളിയായിരുന്നു. അത് തനിക്ക് വേണ്ടിയായിരുന്നില്ല കോൺ
ഗ്രസസ് തകരാതിരിക്കാൻ വേണ്ടിയായിരുന്നു. യൂത്ത് കോൺഗ്രസിലെ അധികാര കുത്തകയ്‌ക്കെതിരെ ഉൾപ്പെടെ താൻ ശബ്ദിച്ചിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 20 വർഷത്തിന് മുൻപ് താൻ പറഞ്ഞ അധികാര കുത്തക അവസാനിപ്പിക്കണമെന്ന കാര്യം കോൺഗ്രസ് നടപ്പിലാക്കി. അത് തിരിച്ചുപോക്കിനുളള സഹായകരമായ സാഹചര്യം ഉണ്ടാക്കിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
Comments