ന്യൂഡൽഹി: ത്രിപുരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവി രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ.ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കി. ത്രിപുരയിൽ മുസ്ലീംങ്ങൾക്കെതിരെ ഹിന്ദുക്കൾ അതിക്രമം കാണിക്കുകയാണെന്നാണ് രാഹുലിന്റെ പ്രസ്താവന.
ത്രിപുരയിൽ നമ്മുടെ മുസ്ലീം സഹോദരങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, ഹിന്ദുക്കളുടെ പേരിൽ ഒരു കൂട്ടം ആളുകൾ വിദ്വേഷ പ്രചരണം നടത്തി അക്രമം വ്യാപിപ്പിക്കുന്നു .അക്രമം നടത്തുന്നവർ കപടവിശ്വാസികളാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.എത്രനാൾ ഈ സർക്കാർ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതാദ്യമായല്ല രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. വ്യാജ വാർത്ത നൽകി നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസം മുൻപ് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
രാഹുലിന്റെ ട്വീറ്റിനെതിരെ ജം ഇയ്യത്തുൽ ഉലമയുടെ ത്രിപുര പ്രസിഡന്റ് മുഫ്തി തയ്ബുർ റഹ്മാനാണ് രംഗത്തെത്തിയത്. രാഹുലിന്റെ വ്യാജ പ്രസ്താവനയെ നിഷേധിച്ചുകൊണ്ട് മുഫ്തി തയ്ബുർ റഹ്മാൻ പ്രസ്താവന നടത്തി. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ത്രിപുര പോലീസ് ഡയറക്ടർ ജനറൽ വിഎസ് യാദവും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പോലീസ് ഡയറക്ടർ ജനറലിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് തയ്ബുർ റഹ്മാൻ രാഹുലിനെതിരെ പ്രസ്താവന നടത്തിയത്.
വടക്കൻ ത്രിപുരയിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഒരു മുസ്ലീം പള്ളി കത്തിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സംസ്ഥാനത്ത് പ്രതിഷേധ റാലി നടത്തിയിരുന്നു. റാലിയോടനുബന്ധിച്ച് വിഎച്ച്പി പ്രവർത്തകർക്ക് നേരെ കല്ലേറ് നടക്കുകയും ഇത് ചെറിയ സംഘർഷത്തിന് കാരണമാവുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തെ മറയാക്കി വടക്കൻ ത്രിപുരയിൽ പള്ളി കത്തിച്ചുവെന്ന വ്യാജവാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വ്യാജ ഐഡികൾ ഉപയോഗിച്ച് ചില വ്യക്തികൾ ത്രിപുരയിൽ വർഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു . സംസ്ഥാനത്തെ ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് അറിയിക്കുന്നു. വടക്കൻ ത്രിപുരയിലെ പാനിസാഗറിൽ ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ ഒരു പള്ളിക്കു നേരെയും ആക്രമണം നടന്നിട്ടില്ല. പള്ളി കത്തിക്കുകയോ തകർക്കപ്പെടുകയോ ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വ്യാജചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്നും പോലീസ് വ്യക്തമാക്കി.മറ്റേതോ രാജ്യങ്ങളിലെ ചിത്രമാണ് ത്രിപുരയിലേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്നും പോലീസ് അറിയിച്ചു.
വ്യാജ ഐഡികളിലുള്ള ഇത്തരം പ്രചരണങ്ങളിൽ വീഴരുതെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുകയാണെന്നും പോലീസ് അറിയിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇതിനകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് സമാധാനം തകർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് എല്ലാവരും സഹകരിക്കണമെന്നും ത്രിപുര പോലീസ് അഭ്യർത്ഥിച്ചു. ത്രിപുരയിലെ സമാധാനപരമായ സാമുദായിക സാഹചര്യം തകർക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിക്കുന്നു. ത്രിപുരയിൽ ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്ന് ത്രിപുരയിലെ ഓരോ പൗരൻമാരോടും അഭ്യർത്ഥിക്കുകയാണ്, ഇതാണ് പോലീസ് പുറത്തിറക്കിയ പ്രസ്താവന.
Comments