മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം 11 മണിയോടെയാണ് ആർതർ റോഡ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. നീണ്ട 27 ദിവസങ്ങൾക്ക് ശേഷമാണ് ആര്യൻ ജയിൽ മോചിതനാകുന്നത്. ആര്യന് പുറമേ അറസ്റ്റിലായ രണ്ട് പേർ കൂടി ഇന്ന് ജയിൽ മോചിതരാകും.
ആര്യനെ കൊണ്ടുപോകാൻ രാവിലെ തന്നെ ഷാരൂഖ് ഖാന്റെ അംഗരക്ഷകൻ എത്തിയിരുന്നു. ജയിൽ മോചിതനാകുന്ന ആര്യനെ കാണാൻ ആർതർ റോഡ് ജയിലിനു മുൻപിൽ നിരവധി പേരാണ് തടിച്ചു കൂടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ആര്യന് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. പോലീസ് അകമ്പടിയോടെയാണ് ആര്യനെ മന്നത്തിലേക്ക് എത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം ലഭിച്ചത്. തുടർന്ന് ഇന്നലെ വൈകീട്ടോടെ ജയിൽ മോചിതനാകുമെന്നായിരുന്നു വിവരം. എന്നാൽ ജാമ്യപ്പെട്ടിയിൽ ജാമ്യ ഉത്തരവ് എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഒരു രാത്രി കൂടി ജയിലിൽ പാർപ്പിക്കുകയായിരുന്നു. ബോളിവുഡ് താരം ചൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.ആര്യനൊപ്പം അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരാണ് ജയിൽ മോചിതരാകുന്നത്. ആര്യൻ ഖാനെ കാണാൻ മന്നത്ത് വീടിന് മുൻപിലും വൻ ജനാവലിയാണ് ഉള്ളത്.
ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. ആഢംബര കപ്പലിലെ ലഹരിപ്പാർട്ടിയ്‌ക്കിടെ എത്തിയ ഉദ്യോഗസ്ഥർ ആര്യനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Comments