എഡിൻബർഗ് : ഐക്യരാഷ്‌ട്ര സഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി ഇന്ന് ആരംഭിക്കും. സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ചാണ് ലോകനേതാക്കൾ പങ്കെടുക്കുന്ന ചടങ്ങ് നടക്കുക. യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗ്ലാസ്‌ഗോയിലേക്ക് തിരിക്കും. ഇറ്റലിയിൽ നിന്നും പ്രത്യേക ക്ഷണം സ്വീകരിച്ച് റോമിലെത്തിയ പ്രധാനമന്ത്രി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് റോമിൽ നടന്ന ജി 20 ഉച്ചകോടിയിലും പങ്കെടുത്തു.
കൊറോണ മഹാമാരിയെ ഇല്ലാതാക്കുന്നതിനായി ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നും ലോകരാജ്യങ്ങൾക്ക് വാക്‌സിൻ എത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ചർച്ചകളാകും ഇന്ന് നടക്കുക. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.
200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ നേതാക്കൾ, മന്ത്രിമാർ, കാലാവസ്ഥാവിദഗ്ധർ, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്‌ട്രസംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. 2050 ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞചെയ്തിട്ടുണ്ട്.
Comments