തിരുവനന്തപുരം: തുടർച്ചയായി എത്തിയ പ്രളയവും, വിട്ടുമാറാൻ മടിക്കുന്ന കൊറോണ മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളം 65ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും ഒന്നിച്ച് പോരാടാൻ കരുത്തുള്ള കേരള ജനതയ്‌ക്ക് ഇത് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികമാണ്.
ഹിന്ദു ഐതിഹ്യ പ്രകാരം പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഒരു കഥ മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമാണ് കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നത്. 1956 നവംബർ ഒന്നിനാണ് കേരളത്തിന്റെ ജന്മദിനം. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പാരിസ്ഥികമായും സാമൂഹികമായും ഒരുപടി മുൻപിൽ നിൽക്കുന്ന സംസ്ഥാനം കേരളം തന്നെയാണെന്ന് മലയാളികൾക്ക് എന്നും അവകാശപ്പെടാം. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും സമ്പന്നമാണ്. മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും കേരളത്തിനുണ്ട്.
1947 ആഗസ്ത് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു. സർവ്വകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. എല്ലാത്തിനും ഉപരി ഭാരതത്തിലാകമാനം നില നിന്നിരുന്ന ജാതീയവും, വംശീയവുമായ എല്ലാ ഉച്ച നീചത്വങ്ങൾക്കും അപ്പുറം എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാദ്ധ്യമായിരുന്നു.
തിരുവിതാംകൂർ രാജ്യത്തെ ഭാരത രാഷ്‌ട്രത്തിൽ ലയിപ്പിക്കുന്നതിനായി ഭാരതത്തിന്റെ പ്രതിനിധികളും ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവും തമ്മിൽ ചർച്ചകൾ നടക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ‘ഈ ഭൂമി എന്റേതല്ല. ഇത് ശ്രീ പത്മനാഭ സ്വാമിയുടേതാണ്. ഞാൻ ഇതിന്റെ ഒരു കാവൽക്കാരൻ മാത്രമാണ്. സാക്ഷാൽ അനന്തപത്മനാഭൻ എന്നോട് പറയുകയാണെങ്കിൽ തീർച്ചയായും ഞാൻ അനുസരിക്കും’ എന്നായിരുന്നു. എന്നാൽ ഭാരതത്തിന്റെ പ്രതിനിധികൾ ഈ വിഷയത്തിൽ നിന്നും വിട്ടുനിൽക്കുവാനുള്ള രാജാവിന്റെ ഒരു തന്ത്രം മാത്രമാണ് എന്നാണ് കരുതിയത്. പക്ഷേ തിരുവിതാംകൂർ അധികാരികൾ 1750 ജനുവരി 20 ന് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമിക്കു വേണ്ടി ഒപ്പുവെച്ച, പരവൂർ മുതൽ കന്യാകുമാരി വരേയുള്ള മുഴുവൻ തിരുവിതാംകൂർ രാജ്യവും ശ്രീ പത്മനാഭ സ്വാമിയുടേതാണെന്നുള്ള പ്രമാണപത്രം കാണിക്കുക ഉണ്ടായി. ഇതിനാലാണ് ഇന്നത്തെ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത്.
അഞ്ചു ജില്ലകൾ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഓരോ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതകളും ഉണ്ട്. മലയാള ഭാഷയ്‌ക്ക് തന്നെ ഓരോ ജില്ലയിലും ഓരോ സൗന്ദര്യമാണ്. വിദ്യാഭ്യാസ രംഗത്തും കല സാംസ്‌കാരിക രംഗത്തും ഒരു മാതൃക സംസ്ഥാനം കൂടിയാണ് കേരളം. ആരോഗ്യപ്രവർത്തന രംഗത്തും സാമൂഹിക രംഗത്തും ഏറെ വികസനങ്ങൾ മലയാള മണ്ണ് ഓരോ വർഷവും കൊണ്ടുവരാറുണ്ട്.
ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയിൽ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്‌കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു.
ലോകത്തതെ പല ഭാഗങ്ങളിൽ നിന്നം കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ മലയാള മണ്ണിലേയ്‌ക്ക് എത്തിച്ചേരുന്നു. കൊറോണ പ്രതിസന്ധി തുടുന്ന സാഹചര്യത്തിലും ഏവർക്കും ഒന്നിച്ച് സാമൂഹി അകലം പാലിച്ച് പോരാടാം. ഒരിക്കൽ മഹാമാരിയെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസത്തോടെ ഏവർക്കും കേരളപ്പിറവി ആശംസകൾ.
Comments