കൊച്ചി : ദേശീയപാത ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ്. മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷയെ നടൻ അസഭ്യം പറഞ്ഞതായി എറണാകുളം ഡിസിസി അദ്ധ്യക്ഷൻ ഷിയാസ് പറഞ്ഞു. ജോജു ജോർജ് ഇടപെട്ടതിനെ തുടർന്ന് പ്രതിഷേധ സമരം പൊളിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിഷേധ വേദിയിൽ എത്തിയ ജോജു മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷയെ നടൻ തെറി വിളിച്ചു. ദേഹത്ത് പിടിച്ച് തള്ളി. ഇതിൽ പോലീസിന് രേഖാമൂലം പരാതി നൽകും. ജോജു മോശമായി പെരുമാറിയതായി വനിതാ നേതാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ജോജു അസഭ്യ വർഷം ചൊരിഞ്ഞു. സംഭവത്തിൽ ജോജു ജോർജിനെതിരെ കേസ് എടുക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
ജോജുവിന്റെ വാഹനം ആക്രമിച്ചുവെന്നത് കേവലം ആരോപണം മാത്രമാണ്. സമര സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല ഉണ്ടായിരുന്നത്. മറ്റാരെങ്കിലും ചെയ്ത കുറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തങ്ങൾക്ക് കഴിയില്ല. ഡീസലിനും പെട്രോളിനും വിലകയറുമ്പോൾ പ്രതിഷേധിക്കുകയാണ് വേണ്ടത്. ജോജുവിന്റെ സിനിമാ സ്‌റ്റൈൽ ഷോയൊന്നും തന്നെ കോൺഗ്രസിന് മുൻപിൽ ചിലവാകില്ലെന്നും ഷിയാസ് പറഞ്ഞു.
നേരത്തെ വാർത്താസമ്മേളനത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞിരുന്നു.
Comments