മംഗളൂരു: രണ്ട് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ മുക്കിവെച്ചു. കർണ്ണാടകയിലെ മംഗളൂരുവിൽ ഞായറാഴ്ച്ചയാണ് സംഭവം. മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയത്തായിരുന്നു ഈ കൊടുംക്രൂരത. സംഭവത്തിൽ 38 കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ ചന്ദനാണ് പോലീസിന്റെ പിടിയിലായത്.
ലൈംഗികാതിക്രമം ഒരിക്കലും അനുവദിക്കില്ലെന്നും പ്രതിയ്ക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉണക്കമീൻ ഉണ്ടാക്കുന്ന ജോലിയാണ് കുട്ടിയുടെ മാതാപിതാക്കൾ ചെയ്യുന്നത്. ഇതിനായി ഉപ്പുവെള്ളം ശേഖരിച്ച് വെയ്ക്കാനായി ടാങ്ക് വീട്ടിലുണ്ടായിരുന്നു. ഈ ടാങ്കിനുള്ളിയാണ് കുട്ടിയെ പ്രതി മുക്കിവെച്ചത്.
വൈകിട്ട് ജോലികഴിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് സമീപത്ത് തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിൽ ടാങ്കിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലുള്ള കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം അറിയിച്ചത്.
ചന്ദനോടൊപ്പം കുട്ടിയെ കണ്ടെന്ന് സമീപത്തെ തൊഴിലാളികൾ പോലീസിൽ വിവരം അറിയിച്ചതോടെയാണ് ഇയാളെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Comments