മുംബൈ; കള്ളപ്പണ ഇടപാട് കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെക്കാണ് കസ്റ്റഡി ലഭിച്ചത്. മുംബൈ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി കാലാവധിക്കിടെ വീട്ടിലെ ഭക്ഷണവും മരുന്നും ലഭ്യമാക്കണമെന്ന അനിൽ ദേശ്മുഖിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചു.
എൻസിപി നേതാവായ അനിൽ ദേശ്മുഖിനെതിരെ നിരവധി കേസുകളാണ് ഇഡിയും സിബിഐയും ചുമത്തിയിട്ടുള്ളത്. അതേസമയം അനിൽ ദേശ്മുഖിനെതിരായ നടപടിയെ രാഷ്ട്രീയവത്കരിക്കുകയാണെന്നും സംസ്ഥാനത്തെ മഹാവികാസ് അഘാടി സഖ്യത്തെ തരംതാഴ്ത്തി കാണിക്കാനാണ് ശ്രമമമെന്നും എൻസിപി നേതാവ് നവാബ് മാലിക് ആരോപിച്ചു.
പല തവണ കോടതി വിളിപ്പിച്ചിരുന്നുവെങ്കിലും 71കാരനായ അനിൽ ദേശ്മുഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറായത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേശ്മുഖ് ആരോപിച്ചു. ഇഡിയുടെ അന്വേഷണത്തിനെതിരായി അനിൽ ദേശ്മുഖ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് എൻസിപി നേതാവ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. 12 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് രേഖപ്പെടുത്തുകയും സെഷൻസ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തുടർന്നാണ് നവംബർ ആറ് വരേയ്ക്ക് കസ്റ്റഡിയിൽ വിടാൻ അനുമതി ലഭിച്ചത്.
മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗിന്റെ പരാതിയിലായിരുന്നുണ് അനിൽ ദേശ്മുഖിനെതിരേ അന്വേഷണം ആരംഭിച്ചത്. ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് നിർദേശിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി സിബിഐയ്ക്ക് നിർദേശം നൽകി. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജി വെച്ചു. ഏപ്രിലിലാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ സാമ്പത്തിക തിരിമറി കേസിൽ എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിക്കുകയായിരുന്നു.
Comments