തിരുവനന്തപുരം: പെട്രോൾ, ഡീസൽ നികുതി കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളം കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാവിലെ മാദ്ധ്യമങ്ങളോടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പോക്കറ്റിൽ നിന്നുളള പണം എടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ ഇതിരിക്കട്ടെ എന്ന് പറയുന്നതുപോലയാണ് കേന്ദ്രം വില കുറച്ചതെന്നും മന്ത്രി പരിഹസിച്ചു.
കേന്ദ്രസർക്കാർ നികുതി കുറച്ചതിന് പിന്നാലെ ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചിരുന്നു. ഇതോടെ നികുതി കുറയ്‌ക്കാൻ സംസ്ഥാനത്തിന് മേൽ സമ്മർദ്ദവും ശക്തമായി. എന്നാൽ ഈ ജനവികാരമാണ് സർക്കാർ അവഗണിക്കുന്നത്.
കേരളത്തിന്റെ എല്ലാ കാര്യങ്ങളും പെട്രോൾ, ഡീസൽ വിലയെ അടിസ്ഥാനമാക്കിയാണ്. കെഎസ്ആർടിസിക്ക് പോലും പ്രതിദിനം ഒന്നരകോടി രൂപയുടെ നഷ്ടമാണെന്നും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ചെലവുകളും ഇതുപോലെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത്. മുഴുവൻ പെൻഷനും കടമെടുത്ത് കൊടുക്കേണ്ട സ്ഥിതിയാണ്.
ഭരണഘടനയിലെ ഒരു ആർട്ടിക്കിളിൽ സംസ്ഥാനങ്ങൾക്ക് നികുതി കൊടുക്കണ്ടാത്ത പ്രത്യേക നികുതി ഈടാക്കാനുളള വ്യവസ്ഥയുണ്ട്. അതിൽ നിന്നാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കേന്ദ്രം കുറച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും വില കുറയ്‌ക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല.
ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത്. അതിൽ തർക്കമില്ലെന്ന് സമ്മതിച്ച മന്ത്രി ആറ് വർഷമായി കേരളത്തിൽ പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന പല്ലവി ആവർത്തിക്കുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു തവണ നികുതി കുറച്ചതും ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശ്ക്തമായ സമരം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
Comments