ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് നേരിടുക 60,000 കോടി രൂപയുടെ വരുമാന നഷ്ടം. കുതിച്ചുയർന്ന ഇന്ധന വില പിടിച്ചുനിർത്താനും ജനങ്ങൾക്ക് ആശ്വാസമേകാനുമാണ് കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ചത്.
പെട്രോളിന്റെ എക്‌സൈസ് നികുതിയിൽ ഒരു രൂപ കുറയ്‌ക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന നഷ്ടം 4000- മുതൽ 5000 കോടി രൂപ വരെയാണ്. ഡീസലിൽ 14000 കോടി മുതൽ 15000 കോടി വരെയും നഷ്ടമുണ്ടാകും.
വരുമാനനഷ്ടം നേരിടുമെങ്കിലും തീരുവ കുറച്ച നടപടി സാമ്പത്തിക മേഖലയ്‌ക്ക് കൂടുതൽ ഉണർവ്വേകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം. നികുതി കുറഞ്ഞതോടെ ഉപഭോഗം വർദ്ധിക്കുകയും നാണയപ്പെരുപ്പം പിടിച്ചുനിർത്തുകയും ചെയ്യുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും ഇത് തുണയാകും. സാമ്പത്തികചക്രത്തിന്റെ എല്ലാ മേഖലയിലും ഇത് പ്രതിഫലിക്കുമെന്നും ധനമന്ത്രാലയം കണക്കുകൂട്ടുന്നു.
60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖലയിൽ അത് വലിയ തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തൽ. നടപ്പുസാമ്പത്തിക വർഷം ബജറ്റിൽ എക്‌സൈസ് തീരുവയിലൂടെ പ്രതീക്ഷിക്കുന്നത് 3.35 ലക്ഷം കോടി രൂപയാണ്. ആദ്യ പകുതിയിൽ തന്നെ മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധന വന്നിട്ടുണ്ട്. 1.71 ലക്ഷം കോടി രൂപയാണ് എക്‌സൈസ് നികുതിയിനത്തിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ചത്.
അതുകൊണ്ടു തന്നെ വരവും ചെലവും തമ്മിലുളള അന്തരത്തിൽ ഈ വരുമാനനഷ്ടം കാര്യമായി പ്രതിഫലിക്കില്ല. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നികുതി വരുമാനത്തിൽ ഇരട്ടി വർദ്ധന വന്നതും സർക്കാരിനെ ധൈര്യമായി തീരുമാനമെടുക്കാൻ സഹായിച്ചു. നികുതി പിരിവിന് കേന്ദ്രം കൈക്കൊണ്ട സമയബന്ധിതമായ കർശന നടപടികളാണ് നികുതി വരുമാനം ഇരട്ടിയാക്കിയത്.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുടെയും കുറവാണ് എക്‌സൈസ് തീരുവ ഇനത്തിൽ സർക്കാർ വരുത്തിയത്. ഇതിന് പിന്നാലെ ഒൻപത് സംസ്ഥാനങ്ങൾ സ്വന്തം നിലയിലും എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയിരുന്നു. ദീപാവലിക്ക് തൊട്ടുമുൻപ് പ്രഖ്യാപിച്ച തീരുമാനം ഉത്സവവിപണിയിലും സ്വാധീനം ചെലുത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം കേരളം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്തില്ലെന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ചിലവുകൾ മുഴുവൻ പെട്രോൾ, ഡീസൽ നികുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും സംസ്ഥാനം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്താനാകില്ലെന്നുമായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന.
Comments