ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട്. ഇതിനായി ഹൈക്കോടതി നിർദ്ദേശപ്രകാരം ബേബി ഡാം ബലപ്പെടുത്തുമെന്ന് തമിഴ്‌നാട് ജലസേചനമന്ത്രി ദുരൈമുരുഗൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി വർദ്ധിപ്പിക്കാം. ബേബി ഡാം ബലപ്പെടുത്തുന്നതിനായി മൂന്ന് മരങ്ങൾ മുറിക്കണം. കേരള സർക്കാർ ഇതിനുള്ള അനുമതി നൽകണം. പിണറായി ഭരണത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരൈമുരുഗൻ പറഞ്ഞു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് 142 അടിയാണ്. എന്നാൽ അണക്കെട്ടിന്റെ ബലക്ഷയം പരിഗണിച്ച് റൂൾ കർവ് 136 അടിയിലേക്ക് താഴ്‌ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തുമെന്ന പ്രസ്താവനയുമായി തമിഴ്‌നാട് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
വൈകീട്ടോടെയാണ് ദുരൈമുരുഗൻ മുല്ലപ്പെരിയാറിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇടുക്കിയിലേക്ക് എത്തിയത്. അദ്ദേഹത്തിന് പുറമേ സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യസിവിൽ സ്‌പ്ലൈസ് മന്ത്രിമാരും എത്തിയിരുന്നു. ഇവരുടെ സംഘത്തിൽ പ്രസ്തുതവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Comments