കൊച്ചി : ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തിയറ്റർ ഉടമകൾ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുന്നില്ലെന്നും, ഇതുവരെ താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് കൂടുതൽ പരിഗണന നൽകാൻ കഴിയില്ലെന്നാണ് തിയറ്റർ ഉടമകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ 40 കോടി രൂപ നൽകിയെന്ന തരത്തിൽ എത്രയോ അഭ്യൂഹങ്ങൾ ഉയർന്നുവന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു പ്രതികരണം തിയറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇത്രയും വലിയ തുക നൽകാൻ തിയറ്റർ ഉടമകൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിയറ്റർ അസോസിയേഷൻ സഹായിച്ചിട്ടും പിന്തുണച്ചിട്ടുമുണ്ട്. അതിനാൽ തുടർന്നും സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. മരയ്‌ക്കാറും തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ ഒരു സംഘടനയും താനുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ഏറെ സങ്കടകരമാണെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.
കഴിഞ്ഞ ലോക്ഡൗണിന് ശേഷം തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് തിയറ്റർ ഉടമകളുമായി ചർച്ച നടത്തുകയും 21 ദിവസം സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിയറ്ററുകളിൽ നിന്നും എഗ്രിമെന്റ് വാങ്ങിക്കണമെന്ന അവരുടെ നിർദ്ദേശ പ്രകാരം എഗ്രിമെന്റ് അയച്ചു. എന്നാൽ ചുരുക്കം ചില തിയറ്ററുകൾ മാത്രമാണ് എഗ്രിമെന്റ് നൽകിയത്. ഇതിൽ നിന്നും വലിയ പിന്തുണയില്ലെന്ന് വ്യക്തമായി. രണ്ടാമത്തെ ലോക്ഡൗണിന് ശേഷം തിയറ്റർ തുറന്നപ്പോൾ സംഘടനകൾ മറ്റ് സിനിമകൾ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. എന്നാൽ താന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും അദ്ദേഹം വിശദമാക്കി.
Comments