പട്ന: പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിലെ ഗോപാൽഗഞ്ചിൽ അറുപത് ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
‘വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഗോപാൽഗഞ്ചിൽ ഇതുവരെ പതിനൊന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നാല് പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുമാണ്. സംഭവത്തെ തുടർന്ന് അറുപത് ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. ഇതിൽ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർ ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്’ പോലീസ് സുപ്രണ്ട് ആനന്ദ് കുമാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റും പോലീസ് സുപ്രണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോപാൽഗഞ്ചിലെ വിവിധ സുരക്ഷ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മദ്യനിരോധനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ കർശനമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകിയതായി ആനന്ദ് കുമാർ അറിയിച്ചു.
വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെ 24 പേരാണ് മരിച്ചത്. വെസ്റ്റ് ചമ്പാരനിലെ ഗോപാൽഗഞ്ചിലും ബെത്തിയയിലുമാണ് കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായത്. രണ്ടിടങ്ങളിലായി മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments