ശ്രീനഗർ: രജൗരി ജില്ലയിലെ ഖബ്ലാൻ വനത്തിൽ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് നിർണായക നീക്കം നടത്തി സൈന്യം. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തൻമണ്ടി-രജൗരി പാത സേന താൽക്കാലികമായി അടച്ചിരുന്നു. പൂഞ്ചിലും പിർപാഞ്ചലിലും നടത്തിവരുന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സൈനികരുടെ നിർണായക നീക്കം.
ഭീകരരുടെ ആക്രമണത്തിൽ ഒൻപത് സൈനികരാണ് കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. ഒക്ടോബർ 11ന് സുരൻകോട്ട് വനത്തിനുള്ളിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണിത്. സംഭവത്തിനു ശേഷം പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരരുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ പല നിർണായക നീക്കങ്ങളും സേന ഇതിനോടകം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഖബ്ലാൻ വനത്തിൽ ഭീകരരുടെ സാന്നിധ്യം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് ആക്രമണം നടത്തിയിട്ടുള്ള ഭീകര സംഘത്തിലെ പ്രവർത്തകരാണിവർ എന്നാണ് സേന വിലയിരുത്തുന്നത്.
ഒക്ടോബർ 11നും 14നും ഇടയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷം സേന ഏറ്റവും ദൈർഘ്യമേറിയ നിർണായക നീക്കങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. കാട്ടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പല പദ്ധതികളാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഭീകരരുടെ ഒളിത്താവളം അന്വേഷിച്ച് സേന പുറപ്പെടുന്നതിനു മുൻപ് വെടിവെയ്പ്പിന്റെ ശബ്ദം പ്രദേശത്തു നിന്നും ഉയർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Comments