തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പിന്നാല ഇന്ധന നികുതിയിൽ കുറവ് വരുത്തി കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും. ഇന്ധന വിലയുടെ മൂല്യവർധിത നികുതിയിൽ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയും കുറയ്‌ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ ദീപാവലി സമ്മാനമായി ഡീസലിന് 10 രൂപയും പെട്രാളിന് 5 രൂപയും നികുതി കുറച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ ചുവട് പിടിച്ച് വിവിധ സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു. യുപി സർക്കാർ ഡീസലിനും പെട്രോളിനും 12 രൂപ നികുതി കുറച്ചിരുന്നു. എൻഡിഎ ഭരിക്കുന്ന ഹരിയാന,മദ്ധ്യപ്രദേശ്, കർണാടക,ഉത്തരാഖണ്ഡ്,മണിപ്പൂർ,ആസം,ഹിമാചൽപ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടി സ്വീകരിച്ചിരുന്നു.
ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാന സർക്കാരുകളോട് നികുതി കുറയ്‌ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ ഒഡീഷ മാത്രമാണ് ഒരു ബിജെപി ഇതര സർക്കാർ നികുതി കുറയ്‌ക്കാൻ തയ്യാറായത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധന നികുതിയിൽ കുറവ് വരുത്തില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതിനിടെയാണ് ഇന്ധന നികുതി കുറയ്‌ക്കാൻ പഞ്ചാബ് സർക്കാർ തയ്യാറായത്.
അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇന്ധന നികുതിയിൽ കുറവ് വരുത്താൻ പഞ്ചാബ് സർക്കാരിനെ തെരഞ്ഞെടുപ്പും സ്വാധീനിച്ചുവെന്നത് യാഥാർഥ്യമാണ്.
ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്‌ക്കില്ലെന്ന് നിലപാടാണ് കേരളം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും കുറയ്‌ക്കില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്തുണ നൽകിയിരുന്നു.
അയൽസംസ്ഥാനങ്ങളിൽ ഇന്ധനത്തിന് വില കുറഞ്ഞതോടെ പിണറായി സർക്കാർ വെട്ടിലായിട്ടുണ്ട്. തലശ്ശേരിയുടെ തൊട്ടടുത്ത് കിടക്കുന്ന മാഹിയിൽ പെട്രാളിന് 12, ഡീസലിന് 13 രൂപയുടെ വ്യത്യാസമുണ്ട്. മാഹിയിലേക്ക് ഇന്ധനം നിറയ്‌ക്കാൻ കേരളത്തിൽ നിന്ന് വലിയ തിരക്കാണ്.
കർണാടകയിലും നികുതി കുറച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവർ കേരളത്തിലെ പമ്പുകൾ ഒഴിവാക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ആകർഷിക്കാൻ കർണാടകയിലെ പമ്പുകൾ വിലക്കുറവ് കാണിച്ച് മലയാളത്തിൽ പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലും കേരളത്തേക്കാൾ കുറവാണ്. ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾ കേരളത്തിലെ പമ്പുകളെ കൈയൊഴിഞ്ഞതായി പമ്പുടമകൾ പറഞ്ഞു. ഇതിനുപുറമെ കേളത്തിലേക്ക് ഇന്ധനക്കടത്തും വ്യാപകമായിട്ടുണ്ട്. ഇന്ധന നികുതി കുറയ്‌ക്കാത്തപക്ഷം കേരളത്തിനെ കാത്തിരിക്കുന്നത് വലിയ നികുതി ചേർച്ചയാണെന്ന് സാമ്പത്തികവിദഗ്ധർ വിലയിരുത്തുന്നു.
Comments