കൽപറ്റ : അമിത ചാർജ് ഈടാക്കി അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൽപറ്റയിലേക്ക് സർവീസ് നടത്തിയ ഇരഞ്ഞിക്കോത്ത് എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് കൽപ്പറ്റ ടൗണിൽ വെച്ച് പോലീസ് പിടിച്ചെടുത്തത്. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് നടപടി.
100 രൂപയിൽ താഴെ മാത്രം ടിക്കറ്റ് നിരക്കുള്ള കോഴിക്കോട്-കൽപ്പറ്റ യാത്രക്ക് 200 രൂപയാണ് ബസിൽ ഈടാക്കിയത്. കെഎസ്ആർടിസി ബസ് തൊഴിലാളികളുടെ സമരം കാരണം കൽപറ്റയിലേക്ക് ബസ് കുറവായിരുന്നു. ഇത് മുതലെടുത്താണ് ഭീമമായ തുക ഈടാക്കി യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.
ടിക്കറ്റിൽ കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോൾ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത ചാർജ് ചോദ്യം ചെയ്തവരോട് പ്രത്യേക സർവ്വീസ് ആണെന്നാണ് ബസ് ജീവനക്കാർ പറഞ്ഞിരുന്നത്. പ്രതികരിച്ചവരെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് യാത്രക്കാരുടെ പരാതിയിൽ പറയുന്നു.
അമിത ചാർജിനെ എതിർത്തവരെ ഇറക്കിവിട്ടില്ലെങ്കിൽ ബസ് എടുക്കില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞതോടെ കുറേ യാത്രക്കാർ പ്രതികരിച്ചവർക്കെതിരെ തിരിഞ്ഞു. അമിത ചാർജ് നൽകാൻ പണം തികയാതെ വന്ന പലരും ബസിൽവെച്ച് തന്നെ മറ്റു യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്. ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാർജിനെ ചോദ്യം ചെയ്ത യുവാക്കളിൽ ചിലർ പോലീസ് സ്റ്റേഷനുകളിൽ വിവരം ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
Comments