മാവൂർറോഡ് : കോഴിക്കോട് മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ഒളവണ്ണ കമ്പളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) പോലീസ് പിടികൂടിയത്.അർദ്ധരാത്രി വീടിന്റെ ജനലഴികൾ മുറിച്ച് അകത്തുകടന്ന പ്രതി ദമ്പതികളെ ബന്ദിയാക്കി. വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിനെയും ഭാര്യയെയുമാണ് പ്രതി ബന്ദികളാക്കിയത്.
പ്രതി ദമ്പതികൾ ഉറങ്ങിക്കിടന്ന മുറി ഷാൾ ഉപയോഗിച്ച് പൂട്ടുകയായിരുന്നു.തുടർന്ന് മുകൾ നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാര പരിശോധിച്ചു. പിന്നീട് താഴെയുള്ള സലാമിന്റെ മകളുടെ മുറിയിലെത്തി.
മോഷണശ്രമം അറിഞ്ഞ മകൾ ബഹളം വെച്ചതോടെ മകളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ഒരു പവന്റെ മാലയുമായി കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ ബഹളം കേട്ടെങ്കിലും റൂമിനകത്തിട്ട് പൂട്ടിയതിനാൽ പ്രതിയെ പിടിക്കാനായില്ല.പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സൽമാനെന്ന് പോലീസ് വ്യക്തമാക്കി.
Comments