അഗർത്തല : ത്രിപുരയിൽ പശുക്കളെ മോഷ്ടിച്ചു കടത്തുന്ന സംഘത്തിലെ കണ്ണിയെ മർദ്ദിച്ച്‌കൊന്ന് കർഷകർ. അന്താരാഷ്‌ട്ര പശുക്കടത്ത് സംഘത്തിലെ അംഗമായ ബംഗ്ലാദേശി പൗരനാണ് കൊല്ലപ്പെട്ടത്. സോനമുര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കമൽനഗർ ഗ്രാം പഞ്ചായത്തിൽ രാത്രിയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടയാൾ ഉൾപ്പെടെ മൂന്ന് പേരാണ് പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയത്. കർഷകനായ ബാബുൽ പാലിന്റെ വീട്ടിലെ പശുവിനെയായിരുന്നു സംഘം മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ വാതിൽ തകർത്ത് അകത്തുകടന്ന സംഘത്തെ കണ്ട ബാബുൽ പാൽ ശബ്ദമുണ്ടാക്കി. ഇതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു. ഇതിനിടെ രണ്ട് പേർ നാട്ടുകാരിൽ നിന്നും രക്ഷപ്പെട്ട് ഓടി.
മർദ്ദനത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശിയ്‌ക്ക് തലയ്‌ക്കാണ് പരിക്കേറ്റിരുന്നത്. അവശനായ ഇയാളെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും നാളുകളായി പ്രദേശത്ത് പശുക്കളെ മോഷ്ടിക്കുന്ന സംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും കർഷകരും പറഞ്ഞു. പശുക്കളാണ് കർഷകരുടെ പ്രധാനമാർഗ്ഗം. മോഷണം പതിവായതോടെ വലിയ പ്രതിസന്ധിയായിരുന്നു കർഷകർ നേരിട്ടത്.
Comments