കൊച്ചി: ജാതി വിവേചനത്തിനെതിരെ എംജി സർവകലാശാല ഗവേഷക വിദ്യാർഥിനി ദീപ പി മോഹൻ നടത്തുന്ന സമരത്തിന് കാരണക്കാരനായ നന്ദകുമാർ കളരിക്കലിന്റെ സ്ഥിരം മധ്യസ്ഥനാണ് വൈസ്ചാൻസർ സാബു തോമസെന്ന് എഴുത്തുകാരനും മുൻ ഗവേഷക വിദ്യാർഥിയുമായ ജീവൻ ജോബ് തോമസ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ ഗവേഷണ കാലത്ത് നന്ദകുമാർ കളരിക്കലിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം ദീപയുടെ സമരത്തെ പൊതുസമൂഹം പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുറിപ്പിൽ വിവരിക്കുന്നു,
നന്ദകുമാർ സ്ഥിരം ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നവരാണെന്ന് ജീവൻ ജോബ് തോമസ് വ്യക്തമാക്കുന്നു. താൻ പിഎച്ച്ഡി ഗവേഷണ വിദ്യാർഥി ആയിരുന്നപ്പോൾ നന്ദകുമാർ കളരിക്കൽ ആയിരുന്നു ഗൈഡ്. അക്കാലത്ത് നന്ദകുമാർ തന്നെയും മറ്റ് വിദ്യാർഥികളെയും വ്യക്തിഹത്യ നടത്തിടിട്ടുണ്ട്.
ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്‌ക്കും എതിരെയാണ്. ഗവേഷക വിദ്യാർഥി ആയിരുന്ന കാലത്ത് ഒരു കെട്ട് ആൻസർ ഷീറ്റുകൾ കാണുന്നില്ല എന്ന് പറഞ്ഞ് തന്നെ നന്ദകുമാർ കുറ്റപ്പെടുത്തി. അതിന് കാരണം താനാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് നന്ദകുമാർ തിരിച്ചു വന്ന് എന്നെ വിളിച്ചു. പിന്നീട് ആൻസർ ഷീറ്റ് തന്റെ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് നന്ദകുമാർ ക്ഷമ പറഞ്ഞു.
ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ആറു വർഷത്തെ പിഎച്ച്ഡി കാലത്തെ എംജി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര് ഒൻപതു വർഷങ്ങൾക്ക് ശേഷം ഇന്നും തന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നിൽക്കാൻ മറ്റൊരുപാട് സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ജാതി എന്ന സാമൂഹിക യാഥാർത്ഥ്യം നിർമ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തിൽ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ ദീപ പി മോഹനെ കേൾക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഞങ്ങൾ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ടാണ്.
ഞങ്ങളാരും നന്ദകുമാർ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീർക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുൻനിർത്തി മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ ലേഖനമെഴുതുക മാത്രമാണ്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെ ഫ്രീക്വൻസി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷൻ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്.
ദീപയേപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ദീപയ്‌ക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.
നന്ദകുമാർ കളരിക്കലിൽ നിന്നും മാനസിക പീഡനങ്ങൾ അനുഭവിച്ചവരിൽ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാൻ.
നന്ദകുമാറിന്റെ ഈ സ്വഭാവത്തെകുറിച്ച് അറിയാത്തവരല്ല എംജി സർവകലാശാലയിലെ ബഹുഭൂരിപക്ഷം വരുന്ന അക്കാദമിക്ക് സമൂഹം. പക്ഷെ അവരാരും അതിൽ സീരിയസായി ഇടപെടാൻ തയ്യാറാവുകയില്ല. കാരണം, നന്ദകുമാറിൽ നിന്നും നേരിട്ടോ, തൊട്ടടുത്ത ബന്ധുക്കളൊ, ഏറ്റവും വേണ്ടപ്പെട്ടവരോ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ മാത്രമേ ഈ വിഷയം അവർക്കെല്ലാം പ്രധാനമാവുകയൊള്ളൂ. അനുഭവിച്ചവർ പോലും പിന്നീട് കിട്ടിയേക്കാവുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങൾ മുതൽ വലിയ വലിയ കേക്ക് പീസുകൾ വരെ പ്രതീക്ഷിച്ച് അടിമയുടെ റോൾ ഭംഗിയായി ആടിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാൻ എളുപ്പമാണ്.
ദീപ അങ്ങനെ പിഴുതെറിയപ്പെടുന്നതിന് നിന്നു കൊടുത്തില്ല, പത്തു വർഷമായിട്ടും പോരാടിക്കൊണ്ടിരിക്കുന്നു. തന്റെ അവകാശങ്ങളെ കുറിച്ച് തനിക്ക് കഴിയുന്ന മട്ടിൽ കലമ്പിക്കൊണ്ടിരിക്കുന്നു. നന്ദകുമാറിന്റെ അബ്യൂസീവായ ബിഹേവിയറിനെ കുറിച്ച് അറിയാത്ത ആളല്ല സാബു തോമസ്. എന്ന് മാത്രമല്ല, ദീപ പി മോഹൻ പഠിക്കാനായി എത്തും മുൻപുപോലും വിദ്യാർത്ഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്‌നങ്ങളിൽ മധ്യസ്ഥന്റെ റോൾ വഹിച്ച് നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസ് തന്നെയാണ്. ഇതൊന്നും ഹറാസ്‌മെന്റോ അബ്യൂസോ അല്ല, എക്‌സലൻസിനു വേണ്ടിയുള്ള പ്രഷർ മാത്രമാണെന്ന കപട ന്യായത്തിന്റെ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുന്ന വലിയ പ്രക്രിയയുടെ നേതൃത്വം വഹിക്കുന്നത് സാബു തോമസ് തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.
നന്ദകുമാറിന്റെ ഹറാസിങ്ങ് ബിഹേവിയറിനെ ഓരോ സമയത്തും ചൂട്ടുകത്തിച്ച് വളരാൻ സഹായിച്ച ആ മനുഷ്യനു മുന്നിൽ നീതിക്ക് വേണ്ടി വാദിക്കാൻ ചെല്ലേണ്ടി വന്നു എന്നതാണ് ദീപ നേരിട്ട ഏറ്റവും വലിയ ഐറണി. ദീപ നടത്തുന്നത് നന്ദകുമാർ കളരിക്കൽ എന്ന ഒരു വ്യക്തിയോടുമാത്രമുള്ള സമരമല്ല എന്നും സാബു തോമസും നന്ദകുമാർ കളരിക്കലും കൂടിച്ചേർന്ന് കെട്ടിയുയർത്തിയ ഒരു സംവിധാനത്തിൽ നിലനിൽക്കുന്ന നീതി നിഷേധത്തിന് എതിരെയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
ഒരു അധ്യാപകനായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കാൻ ഒരിക്കലും അർഹനല്ലാത്ത ആളായിട്ടാണ് നന്ദകുമാർ കളരിക്കൽ എന്ന മനുഷ്യനെ അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയിട്ടുള്ളത്. ദീപയല്ല വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെടേണ്ടത്, അവരെ മാനസിക പീഡനത്തിനിരയാക്കുകയും മനുഷ്യൻ എന്ന മാന്യത നൽകി പെരുമാറാൻ തിരിച്ചറിവില്ലാതെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ്. ദീപയുടെ സമരം നമ്മുടെ സമൂഹത്തിലെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നാണ്. നമ്മുടെ പൊതു സമൂഹത്തിന്റെ കാപട്യം നിറഞ്ഞ തെറ്റിദ്ധാരണകൾക്കെതിരെ കൂടിയാണ് ദീപ നിരാഹാരമിരിക്കുന്നതെന്നും ജീവൻ ജോബ് തോമസ് വ്യക്തമാക്കുന്നു.
Comments