ഭുവനേശ്വർ: വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ കൈക്കൂലി വാങ്ങിയ 20 ലക്ഷം അടങ്ങിയ ബാഗ് അയൽവാസിയുടെ ടെറസിലേയ്‌ക്ക് വലിച്ചെറിഞ്ഞ് സർക്കാർ എഞ്ചിനീയർ. ഒഡീഷ പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷന്റെ ഡെപ്യൂട്ടി മാനേജർ പ്രതാപ് കുമാർ സമലിന്റെ വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.
വിജിലൻസ് റെയ്ഡിനെത്തിയതോടെ പരിഭ്രാന്തനായ പ്രതാപ് പണമങ്ങിയ ബാഗ് അടുത്തുള്ള വീട്ടിലെ ടെറസിലേയ്‌ക്ക് എറിഞ്ഞു. എന്നാൽ അവിടെ നിന്നും ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തി. കൂടാതെ ഇയാളുടെ വീട്ടിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കണക്കിൽപ്പെടാത്ത സ്വത്ത് കൈവശം വെച്ചതിനെ തുടർന്ന് പ്രതാപിന്റെ ഉടമസ്ഥതയിലുള്ള നയാപള്ളിയിലെ ഐആർസി വില്ലേജിലെ 3 നില കെട്ടിടം, മാ ഭഗവതി ക്ഷേത്രത്തിന് എതിർവശത്തുള്ള 6 നില കെട്ടിടം, ഖണ്ഡഗിരിയിലെ സരകാന്ത്രയിലെ ഒറ്റനില കെട്ടിടം, ഫ്‌ലാറ്റ് നമ്പർ-202, ഭദ്രക് ജില്ലയിലെ ബാലിസാഹിയിലെ 3-നില അനന്യ ടവേഴ്സ് അപ്പാർട്ട്മെന്റ് , അനന്യ ടവേഴ്സിലെ താൽക്കാലിക വസതി, ബാലസോർ ജില്ലയിലെ ഹരിപ്പൂരിലുള്ള ജന്മദേശം, ബന്ധുവിന്റെ വീട്, ഭുവനേശ്വറിലുള്ള ഓഫീസ് എന്നിവിടങ്ങളിൽ വിജിലൻസ് ഒരേസമയം റെയ്ഡ് നടത്തി.
ഭദ്രകിലെ ബരാപദ സ്‌കൂളിൽ ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ പ്രതാപ് 1988 ഓഗസ്റ്റ് 14നാണ് ഒഡീഷ പോലീസ് ഹൗസിംഗ് ആൻഡ് വെൽഫെയർ കോർപ്പറേഷനിൽ ജൂനിയർ എഞ്ചിനീയറായി ചേർന്നത്.















