ടോക്കിയോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വിമർശനവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. നാനാത്വത്തിൽ ഏകത്വം എന്നാൽ എന്താണെന്ന് ചൈനയിലെ നേതാക്കൾക്ക് അറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ടോക്കിയോയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൻജിയാങിൽ ഉൾപ്പെടെ ചൈനയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് അന്താരാഷ്‌ട്ര സമൂഹം ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ദലൈലാമ ഇങ്ങനെ പറഞ്ഞത്.
‘ ചൈനയിലെ സഹോദരി സഹോദരന്മാർക്കെതിരെയല്ല എന്റെ നിലപാടുകൾ. എനിക്ക് മാവോ സേതുങ് മുതലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ അറിയാം. അവരുടെ ആശയങ്ങൾ നല്ലതാണ്. എന്നാൽ പല സമയത്തും അവർ അതിന്റെ അങ്ങേയറ്റമാണ് ചെയ്യുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പുതിയ തലമുറയിലെ നേതാക്കളുടെ കീഴിൽ കാര്യങ്ങൾ മാറുമെന്നാണ് കരുതിയത്. ടിബറ്റിനേയും സിൻജിയാങിനേയുമെല്ലാം സംബന്ധിച്ച് അവർക്ക് തനതായ ഒരു സംസ്‌കാരമുണ്ട്. എന്നാൽ ഇടുങ്ങിയ ചിന്താഗതിയുള്ള ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു’.
ഒരിക്കൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങളെ താൻ പിന്തുണച്ചിരുന്നുവെന്നും, പാർട്ടിയിൽ ചേരാൻ ചിന്തിച്ചിരുന്നുവെന്നും ദലൈലാമ പറഞ്ഞു. എന്നാൽ ഒരു സുഹൃത്താണ് ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയുള്ള കാലം ഇന്ത്യയിൽ സമാധാനമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ മതസൗഹാർദ്ദത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ സമാധാനമായി കഴിയാനാണ് ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങളും ഒരേ സന്ദേശമാണ് നൽകുന്നത്. സ്‌നേഹത്തിന്റെ സന്ദേശമാണ് മതങ്ങൾ നൽകുന്നത്. എന്നാൽ അതിന് വ്യത്യസ്തമായ രീതികൾ ഉപയോഗിക്കുന്നു എന്നാണെന്നും’ അദ്ദേഹം പറഞ്ഞു.
Comments