കൊച്ചി: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമനാണ് (29) പിടിയിലായത്.തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. മലപ്പുറം സ്വദേശി റിൻഷാദ് നടത്തുന്ന സ്പായിൽ സോളമന്റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ പിരിവ് ചോദിച്ച് എത്തിയിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ചു.സംഭവത്തിന് ശേഷം ഒളിവിൽ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബെഗംളൂരു മടിവാളയിൽ വെച്ചാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഘത്തെ പ്രതി ആയുധം ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
പത്തോളം കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ റൂറൽ ജില്ല പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിലിൽ കാപ്പ ചുമത്തിയിരുന്നു. ആഴ്ചയിലൊരു ദിവസം സ്‌റ്റേഷനിൽ ഹാജരാവുക, കേസുകളിൽ ഉൾപ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു കാപ്പ വ്യവസ്ഥകൾ. ഇത് ലംഘിച്ചാണ് പ്രതി സ്പായിൽ ആക്രമണം നടത്തിയത്.
Comments