തിരുവനന്തപുരം : ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. ഇതോടെ ആഴ്ചകൾ നീണ്ടുനിന്ന വിവാദങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിട്ട് വീഴ്ച ചെയ്തതോടെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത് എന്നാണ് വിവരം. ഡിസംബർ രണ്ടിനാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുക. യാതൊരു ഉപാധികളുമില്ലാതെയാകും ചിത്രത്തിന്റെ പ്രദർശനമെന്ന് സജി ചെറിയാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
നിർമ്മിക്കുന്നതിൽ ഉണ്ടായ ചിലവ് നികത്തുന്നതിനാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് വിടാൻ ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്. എന്നാൽ നടത്തിയ ചർച്ചയിൽ മലയാള സിനിമയുടെയും, ചലച്ചിത്ര മേഖലയുടെയും നന്മയ്‌ക്കായി തിയറ്ററിൽ പടം റിലീസ് ചെയ്യാൻ അദ്ദേഹം അനുമതി നൽകുകയായിരുന്നു. ഇത് ഏവരെയും സന്തോഷിപ്പിക്കുന്നതാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് പോയാൽ മലയാള സിനിമാ മേഖലയെ അത് ബാധിക്കും. അതിനാൽ ഇത് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിച്ചു. മലയാള സിനിമാ മേഖല ഉയരണമെന്നതാണ് സർക്കാർ നിലപാടെന്നും സജി ചെറിയാൻ പറഞ്ഞു.
തീയറ്റർ ഉടമകളുമായുണ്ടായ തർക്കവും അഭിപ്രായ ഭിന്നതയുമാണ് ആന്റണി പെരുമ്പാവൂരിനെ കൂടുതൽ പ്രകോപിപ്പിച്ചത്. തുടർന്നാണ് റിലീസ് ഒടിടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി ഉയർത്തുമെന്ന് തിയറ്റർ ഉടമകളും പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനം മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും സന്തോഷം നൽകുന്നതാണ്.
Comments