കൊച്ചി : ഈ വർഷത്തെ തിരുവോണ ബംബറിൽ ഒന്നാം സമ്മാനം അടിച്ച മരട് സ്വദേശി ജയപാലന് പണം ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിക്കത്ത്. പോപ്പുലർ ഫ്രണ്ട് കേരള കണ്ണൂർ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ ജയപാലൻ പോലീസിൽ പരാതി നൽകി.
സമ്മാനത്തുകയിൽ നിന്നും 65 ലക്ഷം നൽകണമെന്നാണ് ആവശ്യം. പണം തന്നില്ലെങ്കിൽ ക്വട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നും, ഇക്കാര്യം ആരെയും അറിയിക്കരുതെന്നും കത്തിൽ ഭീഷണിയുണ്ട്. ദരിദ്രരായ വൃദ്ധ ദമ്പതികൾക്ക് സ്ഥലം വാങ്ങാനാണ് പണമെന്നാണ് കത്തിൽ പറയുന്നത്. 15 ദിവസത്തിനുള്ളിൽ കത്തിൽ നൽകിയിട്ടുള്ള നമ്പറിലേക്ക് പണം നൽകണം. വിവരം ആരെയെങ്കിലും അറിയിച്ചാലോ, പണം നൽകാതിരുന്നാലോ ലോട്ടറി അടിച്ച തുക അനുഭവിക്കാൻ അനുവദിക്കില്ലെന്നും കത്തിൽ ഭീഷണിമുഴക്കുന്നു.
കണ്ണൂർ ശൈലിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. പണം അയക്കേണ്ട നമ്പറും കത്തിന് താഴെയായി ഉണ്ട്. തൃശൂർ ചേലക്കര പിൻകോഡിൽ നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് വിവരം.
നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് ജയപാലന് ഒന്നാം സമ്മാനം ലഭിച്ച വിവരം ഏവരും അറിഞ്ഞത്. അതുകൊണ്ടുതന്നെ ജയപാലന് സമ്മാനം ലഭിച്ച വാർത്തകൾ ഏറെ ശ്രദ്ധനേടിയിരുന്നു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ ടിഇ 635465 എന്ന ടിക്കറ്റിനായിരുന്നു ജയപാലന് ഒന്നാം സമ്മാനം ലഭിച്ചത്.
Comments