ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചതിനുള്ള വിവരങ്ങൾ പുറത്ത്. സെപ്തംബർ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ മരങ്ങൾ മുറിയ്‌ക്കാൻ തീരുമാനമെടുത്തിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ 27ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശ് കോടതിയ്‌ക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മരം മുറിയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഈ വാദം പൊളിക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുന്നത്. ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്തംബർ 17ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.
മരം മുറിയ്‌ക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്‌നാടിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ തമിഴ്‌നാട് കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല. അതേസമയം സെപ്തംബർ 17ന് യോഗം ചേർന്ന വിവരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മരം മുറിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. ഇതിന് പിന്നാലെയാണ് മരം മുറിയ്‌ക്കുന്നത് സംബന്ധിച്ച് കേരളവും തമിഴ്‌നാടും വിശദമായി ചർച്ച ചെയ്തുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിവരം പുറത്തുവരുന്നത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് പിന്നാലെ പുറത്തുവന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ് മരം മുറിയ്‌ക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.
Comments