ലക്‌നൗ: സ്വാതന്ത്ര്യ സമര സേനാനി മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബനാറസ് സർവ്വകലാശാലയുടെ സ്ഥാപകനായ മദൻ മോഹൻ മാളവ്യയുടെ ചരമവാർഷിക ദിനത്തിലാണ് അമിത് ഷാ ആദരവർപ്പിച്ചത്. രാഷ്‌ട്ര പുരോഗതിയ്‌ക്ക് വേണ്ടി അതികഠിനമായി പ്രവർത്തിച്ചയാളാണ് മദൻ മോഹൻ മാളവ്യയെന്ന് അമിത് ഷാ പറഞ്ഞു. വിദ്യാഭ്യാസ സമത്വത്തിനും സാമൂഹിക നീതിയ്‌ക്കുമായി ജീവിതത്തിലുടനീളം അദ്ദേഹം പോരാടി. എക്കാലവും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമാണ് മാളവ്യയുടേയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള യോഗങ്ങളിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്താനാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ലങ്കയിലെ മാളവ്യയുടെ സ്മാരക സന്ദർശനം അദ്ദേഹത്തിന്റെ പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് പ്രോട്ടോക്കോൾ മാറ്റി അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരോടൊപ്പം ലങ്കയിലെ മാളവ്യ പ്രതിമയ്‌ക്ക് സമീപം എത്തി പുഷ്പാർച്ചന നടത്തി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ആദിത്യനാഥ് അമിത് ഷായെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നാളെ നടക്കുന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. യോഗത്തിൽ 98 ജില്ലാ അദ്ധ്യക്ഷന്മാർ, ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയിലുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന ബിജെപി പ്രവർത്തകർ, സഹഭാരവാഹികൾ എന്നിവരും യോഗത്തിൽ സന്നിഹിതരാകും. സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരേയും അമിത് ഷാ അഭിസംബോധന ചെയ്യും.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണ്ണായക യോഗമാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ പാർലമെന്റ് മണ്ഡലമായ അസംഗഢിൽ സർവ്വകലാശാലയ്‌ക്ക് അമിത് ഷാ തറക്കല്ലിടും.
അതിനിടെ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 2017ൽ 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 312 സീറ്റും സീറ്റും 39.67ശതമാനം വോട്ടും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
Comments