ഇസ്ലാമാബാദ്: ടി 20 ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ പ്രവിശ്യക്കാർ. തെരുവുകളിൽ ആഘോഷ നൃത്തം ചെയ്യുന്ന ബലൂച് യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. പാകിസ്താന്റെ പരാജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പരസ്യമായി ആടിയും പാടിയും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന വീഡിയോകളാണ് വൈറലാകുന്നത്. പാകിസ്താൻ സർക്കാറും സൈന്യവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന പ്രദേശമാണ് ബലൂചിസ്താൻ. പാകിസ്താനിൽ നിന്നും സ്വയം ഭരണവും സാതന്ത്ര്യവും ആവശ്യപ്പെട്ട് കാലങ്ങളായി പ്രക്ഷോഭം നടക്കുന്ന മേഖല കൂടിയാണിത്. പ്രതിഷേധങ്ങളെ പലപ്പോഴും മനുഷ്യത്വ രഹിതമായി നേരിടുകയാണ് ഇമ്രാൻ ഖാൻ സർക്കാർ. പ്രദേശത്ത് പാക് സർക്കാർ നടത്തുന്ന ഇടപെടലുകളെ അന്താരാഷ്‌ട്ര സമൂഹവും പല സന്ദർഭങ്ങളിലും വിമർശിച്ചിട്ടുണ്ട്.
തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും മാർകസ് സ്റ്റോയിനിസും നടത്തിയ പോരാട്ടത്തിലാണ് പാകിസ്താൻ തകർന്നടിഞ്ഞത്. പാകിസ്താൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ അടിച്ചെടുത്തു. ഇടം കയ്യൻ ബാറ്റർ മാത്യു വെയ്ഡിന്റെ തകർപ്പനടികളാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തിൽ 41 റൺസുമായി വെയ്ഡ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ പതറിയ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതിൽ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസും നിർണായക പങ്കു വഹിച്ചു. സ്റ്റോയിനിസ് 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു.
നേരിട്ട ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ച് അഫ്രിഡിക്ക് മുന്നിൽ കീഴടങ്ങിയെങ്കിലും മൂന്നാമനായെത്തിയ മിച്ചൽ മാർഷിനൊപ്പം ഡേവിഡ് വാർണറാണ് ഓസ്‌ട്രേലിയയ്‌ക്ക് പൊരുതാനുള്ള അടിത്തറയിട്ടത്. ഇരുവരും ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ഏഴാം ഓവറിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ മാർഷിനെ ആസിഫ് അലിയുടെ കയ്യിലെത്തിച്ചു. സ്‌കോർ 77 ലെത്തിയപ്പോൾ പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്തിനേയും ഷദാബ് മടക്കിയയച്ചു. നല്ല ഫോമിൽ കളിച്ചു വരികയായിരുന്ന ഡേവിഡ് വാർണറിനെ പതിനൊന്നാം ഓവറിൽ ഷദാബ് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താൻ വിജയം മണത്തു. പതിമൂന്നാം ഓവറിൽ ഷദാബിന്റെ ഉജ്ജ്വല ബൗളിംഗ് മാക്‌സ്വെല്ലിനേയും പുറത്താക്കി ഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി.
തുടർന്നായിരുന്നു ആവേശകരമായ സ്റ്റോയിനിസ് വെയ്ഡ് കൂട്ടുകെട്ട് പിറന്നത്. ഒരറ്റത്ത് സ്ഥിരതയോടെ നിന്ന സ്റ്റോയിനിസാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. ഗ്ലെൻ മാക്‌സ്വെല്ലിനെ പുറത്താക്കി ആഘോഷിച്ച ഷദാബിനെ തൊട്ടടുത്ത പന്തിൽ ഡീപ് മിഡ്വിക്കറ്റിലേക്ക് സ്റ്റോയിനിസ് സിക്‌സറിന് പറത്തി. 16 ഓവറുകൾ അവസാനിച്ചപ്പോൾ 24 പന്തിൽ 50 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ മിഡ്വിക്കറ്റിനു മുകളിലൂടെ തകർപ്പൻ സിക്‌സറടിച്ച സ്റ്റോയിനിസ് തൊട്ടടുത്ത പന്ത് ബൗളറുടെ മുകളിലൂടെ പായിച്ച് ബൗണ്ടറിയും നേടി.
പതിനെട്ടാം ഓവറിൽ ഹസൻ അലിയെ സിക്‌സറിനും ഫോറിനും തൂക്കിയ വെയ്ഡ് 12 പന്തിൽ 22 റൺസെന്ന നിലയിലേക്ക് കളിയെത്തിച്ചു. ടൂർണമെന്റിലെ സ്റ്റാർ ബൗളർ ഷഹീൻ ഷാ അഫ്രിഡി മാത്രമായിരുന്നു ബാബർ അസമിന്റെ അവസാന പ്രതീക്ഷ. ആദ്യ പന്തിൽ സ്റ്റോയിനിസിന് റണ്ണെടുക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത പന്തിൽ ലെഗ് ബിഫോറിനെ അതിജീവിച്ച സ്റ്റോയിനിസ് ഒരു ലെഗ് ബൈ നേടി നോൺ സ്‌ട്രൈക്ക് എൻഡിലെത്തി. അടുത്ത പന്ത് വൈഡ് ബോളായി. മൂന്നാം പന്തിൽ മാത്യു വെയ്ഡ് ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ ഹാസൻ അലിയുടെ കയ്യിൽ നിന്ന് വഴുതി. രണ്ട് റൺസ് കൂടി നേടിയ വെയ്ഡ് പക്ഷേ വിശ്വരൂപം കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ അടുത്ത പന്ത് ഓഫിലേക്ക് കയറി പിന്നോട്ട് സ്‌കൂപ്പ് ചെയ്ത വെയ്ഡിനെപ്പോലും അത്ഭുതപ്പെടുത്തി കീപ്പർക്ക് പിന്നിലായി പന്ത് ഗ്യാലറി കടന്നു. അടുത്ത പന്ത് ഡീപ് മിഡ്വിക്കറ്റിലേക്ക് തൂക്കിയടിച്ച വെയ്ഡ് അവസാന പന്ത് കീപ്പർക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചതോടെ പാകിസ്താന്റെ കഥ കഴിഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് 176 റൺസ് ആണ് നേടിയത്. പാകിസ്താനു വേണ്ടി ഫക്കർ സമാനും അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ ക്യാപ്ടൻ ബാബർ അസം 39 റൺസുമായി പിന്തുണ നൽകി. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ റൺസ് വാരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് പാകിസ്താന് തിരിച്ചടിയായി.
Itni khushi 😂😂😂 #Australia pic.twitter.com/0Mx4qlIyvz
— Hakeem Baloch (@HakeemWadhela) November 11, 2021
Comments