ന്യൂഡൽഹി : മെഡിക്കൽ പൊതു പരീക്ഷയായ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്ന് അവസരം നഷ്ടപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്നായിരുന്നു ബോംബെ ഹൈക്കോടതി വിധി.
വിദ്യാർഥികൾക്കുണ്ടായ അവസ്ഥയിൽ സഹതാപമുണ്ട്. എന്നാൽ ഇവർക്കായി വീണ്ടും ദേശീയ പരീക്ഷ നടത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ.നാഗേശ്വര റാവു,ബി.ആർ ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മഹാരാഷ്ട്ര സീലംപൂർ ശ്രീനാരായണ ഗുരുകുലം സ്കൂളിൽ നീറ്റ് പരീക്ഷ എഴുതിയ വൈഷ്ണവ വിഭോപലെ, അഭിഷേക് കപ്സെ എന്നിവർക്കാണ് അവസരം നഷ്ടമായിരുന്നത്. പരീക്ഷയുടെ മേൽനോട്ടം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഇവർക്ക് അവസരം നഷ്ടമായത്.
പരീക്ഷ സമയത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന ഉത്തരകടലാസിനും ചോദ്യപേപ്പറിനും വ്യത്യസ്ത കോഡുകളുണ്ട്. ഉദ്യോഗസ്ഥർ ഇവ പരസ്പരം മാറി നൽകിയതാണ് വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടാൻ കാരണം.പിഴവ് വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.
രണ്ട് വിദ്യാർത്ഥികളുടേയും പ്രശ്നം പരിഹരിക്കാമെന്നും ഫലം പ്രഖ്യാപിക്കുന്നത് തടയരുതെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നീറ്റ് ഫലപ്രഖ്യാപനത്തിന് നേരത്തെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
Comments