തൃപ്രയാർ : പണം കണ്ട് കണ്ണ് മഞ്ഞളിക്കുന്നവർ ധാരാളം ഉണ്ടാകും . എന്നാൽ അവരിൽ നിന്ന് വ്യത്യസ്തനാണ് ഈ റിട്ടയേർഡ് അദ്ധ്യാപകൻ . ആളറിയാതെ അക്കൗണ്ടിലെത്തിയ 3.75 കോടി രൂപയാണ് തളിക്കുളം തിരുത്തിയിൽ കുട്ടപ്പനും ഭാര്യ സാവിത്രിയും സർക്കാരിന് മടക്കി നൽകിയത് .
കുട്ടപ്പന്റെ അക്കൗണ്ടിൽ 3.31 കോടിയിലധികം രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 44 ലക്ഷവുമാണ് വന്നത് . അന്വേഷിച്ചെത്തിയ കുട്ടപ്പനോട് കൃത്യമായ രേഖകളോടെയാണ് പണം വന്നിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത് .
ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിനുള്ള നഷ്ടപരിഹാരമായാണ് തുക വന്നിരിക്കുന്നതെന്നും അന്വേഷണത്തിൽ മനസിലായി . തുടർന്ന് കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ടാണ് പണം തിരിച്ചെടുപ്പിച്ചത്. പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998 ലാണ് വിരമിച്ചത് . ഭാര്യ സാവിത്രി റിട്ടയേർഡ് പഞ്ചായത്ത് സൂപ്രണ്ടാണ്.
Comments