തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ജില്ലയിലെ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. മഴയിൽ ചില പ്രദേശങ്ങളിൽ മണ്ണിടിഞ്ഞു.
കനത്ത മഴയിൽ വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടാതെ കോവളം വാഴമുട്ടത്ത് വീടുകൾക്കു മുകളിൽ മണ്ണിടിഞ്ഞു വീണതായി റിപ്പോർട്ട് ഉണ്ട്. നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ ദേശീയ പാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. നെയ്യാറ്റിൻകര മൂന്നുകല്ല് മുട്ടിൽ റോഡ് ഇടിഞ്ഞു.
നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആണ്. ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം നിരോധിച്ചു. ഓലത്താന്നി- മണലുവിള-മൂന്നുകല്ലിൻമൂട് വഴി ബസ് വഴി തിരിച്ചു വിടാനാണ് നിർദ്ദേശം.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുണ്ടായതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 220 അടി ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ 60 അടി കൂടി ഉയർത്തുമെന്നും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Comments