തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. പി.കെ.ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയം അച്ഛനും അമ്മയും ഇടപെട്ട് പരിഹരിക്കട്ടേയെന്നും, വിഷയത്തിൽ നമുക്ക് റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് പി.കെ.ശ്രീമതി അനുപമയോട് പറയുന്നത്.
ദത്ത് വിവാദം മാദ്ധ്യമവാർത്തയാകുന്നതിന് മുൻപാണ് അനുപമ പി.കെ.ശ്രീമതിയുടെ സഹായം തേടുന്നത്. സെപ്തംബറിൽ നടന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുട്ടിയെ അനധികൃതമായി ദത്ത് നൽകിയ സംഭവം മുഖ്യമന്ത്രിക്കും അറിയാമായിരുന്നുവെന്നാണ് ശ്രീമതി പറയുന്നത്. മുഖ്യമന്ത്രിക്ക് പുറമെ, കോടിയേരി ബാലകൃഷ്ണനുമായും, എ.വിജയരാഘവനുമായും വിഷയം സംസാരിച്ചുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അനുപമയുടെ വിഷയം ചർച്ചയ്‌ക്ക് വയ്‌ക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും പി.കെ.ശ്രീമതി പറയുന്നുണ്ട്. എന്നാൽ കമ്മിറ്റിയിൽ അനുപമയുടെ വിഷയം ചർച്ച ചെയ്തിരുന്നില്ല.
Comments