ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്നതിൽ അഭിമാനിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ വാരാണസിയിൽ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങൾ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയിൽ സംസാരിക്കുക. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’ അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
” പ്രാദേശിക ഭാഷകളുടെ സംരക്ഷണവും പ്രോത്സാഹനവുമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കുട്ടികൾക്കിടയിൽ മാതൃഭാഷ പ്രോത്സാഹിപ്പിക്കണം. രാഷ്‌ട്രഭാഷയുടെ സംരക്ഷണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ നയത്തിൽ ഔദ്യോഗിക ഭാഷയ്‌ക്കും മാതൃഭാഷയ്‌ക്കും പ്രത്യേകമായി ഊന്നൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസനയം ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രഭാഷയായ ഹിന്ദിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗുജറാത്തിയെക്കാൾ ഹിന്ദിയെ ആണ് താൻ സ്‌നേഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ‘ ആഭ്യന്തര മന്ത്രാലയത്തിൽ ഇംഗ്ലീഷിലുള്ള ഒരു ഫയൽ പോലുമില്ല എന്നത് ഞാൻ അഭിമാനത്തോടെയാണ് പറയുന്നത്. ആഭ്യന്തര വകുപ്പ് നമ്മുടെ രാഷ്‌ട്രഭാഷയെ പൂർണ്ണമായും അംഗീകരിച്ചിരിക്കുകയാണ്. പല വകുപ്പുകളും ഈ മാതൃക പിന്തുടർന്ന് വരുന്നതായും’ അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments