പാലക്കാട് : അട്ടപ്പാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും അമ്മയേയും പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവർക്കെതിരെ പോക്സോ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തായ് കുലസംഘവും ആദിവാസി ആക്ഷൻ കൗൺസിലും മുഖ്യമന്ത്രിക്ക് പരാതി നൽകി.
അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 വയസുള്ള അമ്മയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിച്ചതായാണ് പരാതി.യുവതിയുടെ കുട്ടികളെ കൂടി സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി യുവതിയോടൊപ്പമായിരുന്നു താമസം.
ഹോസ്റ്റലിൽ പെൺകുട്ടിയെ വിടുന്നതിന് മുൻപ് പ്രതി മലമ്പുഴയിൽ റൂമെടുത്ത് അമ്മയ്ക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കി മകളെ പീഡിപ്പിച്ചു. വിവരമറിഞ്ഞ് സെപ്തംബറിൽ മൂപ്പൻ ഡിവൈ.എസ്.പിക്ക് നേരിട്ട് പരാതി നൽകി. ദിവസങ്ങൾക്ക് ശേഷം യുവതിയും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
യുവതിക്ക് അഗളി വില്ലേജിൽ 1.72 ഏക്കർ ഭൂമി പാരമ്പര്യ സ്വത്തായിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ അച്ഛന്റെ പേരിലാണ് ഭൂമി.ഇതിൽ നിന്ന് അഞ്ച് സെന്റ് യുവതി മറ്റൊരു സ്ത്രീക്ക് പാട്ടത്തിന് നൽകി. ഈ ഭൂമിയിൽ ഷൈൻ ചാക്കോ നിയമവിരുദ്ധമായി വാഹനങ്ങളുടെ വാട്ടർ സർവ്വീസ് ആരംഭിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.യുവതിയുടെ മൂന്നാമത്തെ ആൺകുട്ടിയെ കൊണ്ട് സ്ഥാപനത്തിൽ ബാലവേല ചെയ്യിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്.
Comments